പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരോട് യാതൊരുവിധ ദാക്ഷിണ്യവുമുണ്ടാകില്ല ; മുഖ്യമന്ത്രി

15

തിരുവനന്തപുരം : പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരോട് യാതൊരു വിധത്തിലുള്ള ദാക്ഷിണ്യവും സർക്കാറിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലായെന്നും കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമന്ന് പോകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഉദ്യോഗസ്ഥർ സമയബന്ധിതമായി നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവക്കാരുടെ ഭാഗത്ത് നിന്ന് നല്ല ഇടപെടല്‍ വേണം. എല്ലാ വകുപ്പില്‍ നിന്നും ജീവക്കാരുടെ നല്ല പിന്തുണ വേണം. സംസ്ഥാനത്ത് വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നൽകും. വ്യവസായിക മുന്നേറ്റം ഉറപ്പാക്കാന്‍ ഇത് സഹായകമാകും. ഇത്തരത്തില്‍ ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം വ്യവസായം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. 8 മാസങ്ങള്‍ക്കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നഗരങ്ങള്‍ സുസ്ഥിര നഗരങ്ങളായി മാറണം. ഇതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ച് അന്താരാഷ്‌ട്ര കണ്‍സള്‍ട്ടിന്റെ സഹായം തേടും. ഈ പദ്ധതിക്കായി 300 കോടി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വികസന ക്ഷേമ പ്രവർത്തങ്ങളിലൂടെ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലർക്കുണ്ട്. കാപട്യം ആരും തിരിച്ചറിയില്ലായെന്ന ധാരണയാണ് ഇവരെ അഴിമതി നടത്താൻ പ്രേരിപ്പിക്കുന്നത്. ജന സേവനങ്ങൾക്കിടയിലെ പുഴുക്കുത്തുകളായി മാത്രമേ ഇവരെ കാണാൻ കഴിയുകയുള്ളു.തെറ്റായ പ്രവണതകൾ കണ്ടാൽ കർശന നടപടിയെടുക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെപ്പറ്റി വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തും. പൊതുജനങ്ങളുടെ പണം കവർന്നെടുത്തോ കൈക്കൂലി വാങ്ങിച്ചോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടാ. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

NO COMMENTS

LEAVE A REPLY