ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഏകപക്ഷീയമായി ആരംഭിച്ച സമരം ഉപാധികളില്ലാതെ പിന്‍വലിക്കണം: മുഖ്യമന്ത്രി

317

തിരുവനന്തപുരം: സിനിമാ മേഖലയില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഏകപക്ഷീയമായി ആരംഭിച്ച സമരം ഉപാധികളില്ലാതെ പിന്‍വലിച്ചേ തീരൂ എന്ന് മുഖ്യമന്ത്രി. സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ ഒരിക്കല്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തതാണ്. സാംസ്‌കാരിക മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തുകയും ആവശ്യമെങ്കില്‍ റഗുലേറ്ററി കമ്മീഷനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉറപ്പു നല്‍കുകയും ചെയ്തു. മറ്റ് സംഘടനകള്‍ എല്ലാം ഇത് അംഗീകരിച്ചപ്പോള്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഏക പക്ഷീയ സമരത്തിനിറങ്ങി. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നിലപാടല്ല, മറിച്ച് സമരം പ്രഖ്യാപിച്ചരുടെ നിലപാടിലാണ് മാറ്റം വരേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറായാല്‍ സമരത്തിനാധാരമായ പ്രശ്നങ്ങള്‍ വസ്തുതാ പഠന സമിതിയെ വെച്ച് പരിശോധിക്കാം എന്നും പിന്നീടു വേണ്ടിവരുന്നെങ്കില്‍ അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലുള്ള റഗുലേറ്ററി കമ്മീഷനെ വയ്ക്കാമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സമരം നിര്‍ത്തിവെച്ച് എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന ഒരു അനുരഞ്ജനത്തിലേക്ക് വഴിതുറക്കുകയാണ് സമരത്തിലുള്ള സംഘടന ചെയ്യേണ്ടത്. ഇതാകട്ടെ സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്ന നിലപാടാണുതാനും. സര്‍ക്കാരിന്‍റെ നിലപാടോ മനോഭാവമോ അല്ല മറിച്ച് ഫെഡറേഷന്‍ കൈക്കൊണ്ടിട്ടുള്ള ഏകപക്ഷീയ നിലപാടാണ് സ്തംഭനാവസ്ഥ മുറിച്ചുകടക്കുന്നതിനുള്ള തടസ്സം. അത് നീക്കേണ്ടതും അവര്‍ തന്നെയാണെന്നും പിണറായി പറഞ്ഞു.

NO COMMENTS

LEAVE A REPLY