രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ചിഹ്നം മാറാത്ത ഏക പാ‌ര്‍ട്ടി സി.പി.ഐ .

1024

കൊച്ചി: രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ചിഹ്നം മാറാത്ത ഏക പാ‌ര്‍ട്ടി സി.പി.ഐ മാത്രമാണ്. സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് തുടങ്ങിയതു മുതല്‍ സി.പി.ഐ മത്സരിക്കുന്നത് അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ തന്നെ. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരിവാളും നെല്‍ക്കതിരും പിളര്‍പ്പിനു ശേഷം സി.പി.ഐക്ക് തന്നെ ലഭിക്കുകയായിരുന്നു. 1964നു ശേഷം ഇതുവരെ സി.പി.എമ്മും അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് മത്സരിക്കുന്നത്.

ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ചിഹ്നം ദീപമായിരുന്നു. ബി.ജെ.പി രൂപീകരിച്ച ശേഷം സ്വീകരിച്ച താമര ചിഹ്നവും ഇതുവരെ മാറിയിട്ടില്ല. കോണ്‍ഗ്രസ് മൂന്ന് തവണയാണ് ചിഹ്നം മാറ്റിയത്. നെഹ്റുവിന്റെ കാലത്ത് നുകം വച്ച കാളയായിരുന്നു ചിഹ്നം. ഇന്ദിരാഗാന്ധിയുടെ കാലത്ത് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പശുവും കിടാവും ഇന്ദിരയ്ക്ക് ലഭിച്ചു . എതിര്‍ വിഭാഗത്തിന് ചര്‍ക്ക തിരിക്കുന്ന സ്ത്രീയും ചിഹ്നമായി. പിന്നീട് ഇന്ദിരാ വിഭാഗത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പേരും കെെപ്പത്തി ചിഹ്നവും അനുവദിച്ചു. രാജരത്നമാണ് കെെപ്പത്തി ചിഹ്നം എടുക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. എന്നാല്‍ അകത്തേത്തറ കല്ലേകുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെടുത്തി കെ.കരുണാകരനാണ് കൈപ്പത്തി ചിഹ്നം നിര്‍ദേശിച്ചതെന്ന കഥ കേരളത്തില്‍ പ്രചാരത്തിലുണ്ട്.

ഏറ്റവും കൂടുതല്‍ പിളര്‍ന്നതും അതിനൊപ്പം ചിഹ്നങ്ങള്‍ മാറിക്കളിച്ചതും സോഷ്യലിസ്റ്റ് പാര്‍ട്ടികളിലാണ്. 18 തവണ പിളര്‍ന്നാണ് 1948ലെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്നത്തെ വിവിധ ജനതാദള്‍ പാര്‍ട്ടികളില്‍ എത്തി നില്‍ക്കുന്നത്. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാരായ ജയപ്രകാശ് നാരായണ്‍, അച്യുത് പട്‌വര്‍ധന്‍, റാംമനോഹര്‍ ലോഹ്യ തുടങ്ങിയവരാണ് 1948ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആദ്യ തിരഞ്ഞെടുപ്പില്‍ ആല്‍മരം ചിഹ്നത്തില്‍ 12 സീറ്റ് ലഭിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഐ.എസ്.പിയും കിസാന്‍ മസ്ദൂര്‍ പ്രജാപക്ഷും ലയിച്ച്‌ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി) ആയി. കിസാന്‍ മസ്ദൂറിന്റെ ചിഹ്നമായ ‘കുടില്‍’ പുതിയ പാര്‍ട്ടി ചിഹ്നമായി. പിന്നീട് കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി 1955ല്‍ പി.എസ്.പി വീണ്ടും പിളര്‍ന്നു. കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത ലോഹ്യയും കൂട്ടരും സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. പിന്നെയും പാര്‍ട്ടി പലതായി പിളര്‍ന്നു.

എന്നാല്‍, അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭാരതീയ ലോക്ദള്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജനസംഘം എന്നിവയെല്ലാം ഒന്നായി. ഭാരതീയ ലോക്ദളിന്റെ ‘കലപ്പയേന്തിയ കര്‍ഷകന്‍’ ചിഹ്നത്തിലാണ് പുതിയ ജനതാ പാര്‍ട്ടി മത്സരിച്ചത്. വന്‍ ഭൂരിപക്ഷത്തോടെ 1977ല്‍ മൊറാര്‍ജി ദേശായി അധികാരത്തിലെത്തി. 1979ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും ചരണ്‍സിംഗും ചേര്‍ന്ന് ജനതാപാര്‍ട്ടി (എസ് ) രൂപീകരിച്ചു.

ജനതാപാര്‍ട്ടി ‘ചക്രം’ ചിഹ്നവുമായി തുടര്‍ന്നു. ചരണ്‍സിംഗിന്റെ നേതൃത്വത്തില്‍ ലോക്ദളും ഉണ്ടാക്കി. 1989ല്‍ ലോക്ദളും ജനതാപാര്‍ട്ടിയും വീണ്ടുമൊന്നായി.കോണ്‍ഗ്രസ് വിട്ടെത്തിയ വി.പി.സിംഗുമായി ചേര്‍ന്ന് ജനതാദള്‍ എന്ന പുതിയ കക്ഷിയുണ്ടായി. ചിഹ്നം ‘ചക്രം’. പത്തുമാസമായപ്പോള്‍ ജനതാദള്‍ പിളര്‍ത്തി സമാജ്‌ വാദി ജനതാദള്‍ രൂപീകരിച്ച്‌ ചന്ദ്രശേഖര്‍ പുറത്തുപോയി. ‘ചക്രത്തിനുള്ളിലെ കര്‍ഷകന്‍’ ആയിരുന്നു ചിഹ്നം. ഇതിനിടയില്‍ ജനതാദള്‍ പല കഷണങ്ങളായി പിരിഞ്ഞു.

ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, നിതീഷ് കുമാറിന്റെ ജനതാദള്‍ യു, ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, ദേവഗൗഡയുടെ ജനതാദള്‍ എസ്, ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടി എന്നിവയെല്ലാം പിന്തുടര്‍ച്ചകളാണ്. സമതാ പാട്ടി പിന്നീട് ജനതാദള്‍ യു വില്‍ ലയിച്ചു. ഗൗഡയുടെ ജനതാദള്‍ എസിനാണ് ‘ചക്രം’ ചിഹ്നം ലഭിച്ചത്. ജനതാദള്‍ എസ് വീണ്ടും പിളര്‍ന്നപ്പോള്‍ ചിഹ്നം ട്രാക്ടറായും പിന്നെ കറ്റയേന്തിയ കര്‍ഷക സ്ത്രീയായും മാറി.

NO COMMENTS