കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരെയും രക്ഷപെടാന്‍ അനുവദിക്കില്ല – മുഖ്യമന്ത്രി പിണറായി വിജയന്‍

161

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഈ കാര്യത്തില്‍ ഉണ്ടാകില്ലെന്നും അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യകതമാക്കി.

അതോടൊപ്പം മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച്‌ ആലോചിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തും. ഏതു സങ്കീര്‍ണമായ ഘട്ടത്തേയും തരണം ചെയ്യാനാവും വിധം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ബഷീര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞത് അത്യധികം വ്യസനം ഉണ്ടാക്കിയ അനുഭവമാണ്. വാര്‍ത്താ സമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീര്‍ ആരുടെയും മനസ്സില്‍ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോള്‍ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായത്.

ബഷീര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സവിശേഷമായ സാഹചര്യത്തില്‍ തൊഴില്‍ എടുക്കുന്നവരാണ്. ജോലിയുടെ ഭാഗമായ ഒരു യോഗത്തിനു ശേഷം കൊല്ലത്തുനിന്ന് തിരിച്ചെത്തി അന്നത്തെ പത്രം അച്ചടിക്കുവേണ്ട ആശയവിനിമയം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വഴിയില്‍ ബഷീറിന് ദാരുണമായ അന്ത്യമുണ്ടായത്.

മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രത്യേകമായ തൊഴില്‍ സാഹചര്യത്തിന്റെ ഫലമായിട്ട് കൂടിയാണ് ആ സമയത്ത് ബഷീറിന് യാത്ര ചെയ്യേണ്ടി വന്നതും ജീവന്‍ നഷ്ടപ്പെട്ടതും– മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു.

NO COMMENTS