55 ആര്‍ട്ട് സ്‌കൂളുകളില്‍നിന്ന് 470 വിദ്യാര്‍ഥികളുടെ കലാപ്രദര്‍ശനവുമായി സ്റ്റുഡന്റ്‌സ് ബിനാലെ

208

കൊച്ചി : രാജ്യത്തെ പ്രധാന കലാസംഗമമായ കൊച്ചി മുസിരിസ് ബിനാലെയില്‍ 55 ആര്‍ട്ട് സ്‌കൂളുകളില്‍ നിന്ന് 470 വിദ്യാര്‍ഥികളുടെ കലാപ്രദര്‍ശനവുമായി സ്റ്റുഡന്റ്‌സ് ബിനാലെയുടെ രണ്ടാം പതിപ്പ് എത്തുന്നു. ബിനാലെ ആരംഭിക്കുന്നതിന്റെ അടുത്തദിവസമായ ഡിസംബര്‍ 13നാണ് സ്റ്റുഡന്റ്‌സ് ബിനാലെ ഉദ്ഘാടനം ചെയ്യുന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കബ്രാല്‍ യാര്‍ഡിലെ വേദിയില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഫോര്‍ട്ട് കൊച്ചിയിലെ ഏഴ് വേദികളിലായാണ് സ്റ്റുഡന്റ്‌സ് ബിനാലെ നടക്കുക.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഇന്ത്യയിലെ സമകാലീന കലാവിദ്യാഭ്യാസ പ്രചരണ പരിപാടിയുടെ പ്രധാന ഭാഗമാണ് 2014ല്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് ബിനാലെ. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്‍ടംപററി ആര്‍ട്ട് (ഫിക), ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എജ്യുക്കേഷന്‍(എഫ്‌ഐഎഇ) എന്നിവയുമായി സഹകരിച്ച് നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് ടാറ്റ ട്രസ്റ്റിന്റെ പിന്തുണയുണ്ട്.

വളര്‍ന്നുവരുന്ന 15 ക്യുറേറ്റര്‍മാരുടെ യത്‌നമായ പദ്ധതി, ഇന്ത്യയിലുടനീളമുള്ള ആര്‍ട്ട് സ്‌കൂളുകളുമായി ബന്ധപ്പെട്ട് കലാവിദ്യാര്‍ഥികളെ അവരുടെ സൃഷ്ടികള്‍ അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി 2016 ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെ നടക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയിലൂടെ വിദ്യാര്‍ഥികള്‍ക്കും ക്യുറേറ്റര്‍മാര്‍ക്കും അഞ്ച് ലക്ഷത്തോളം കാണികള്‍ക്കുമുന്‍പില്‍ അവരുടെ സൃഷ്ടി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന് ബോസ് കൃഷ്ണമാചാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ആഗോള കലാമേളയുടെ ഊര്‍ജ്ജം കലാവിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരികയും അതുവഴി കരിക്കുലത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചട്ടക്കൂടുകള്‍ക്കപ്പുറം കടന്നുചെല്ലുന്നതിന് വിദ്യാര്‍ഥികളെ സ്റ്റുഡന്റ്‌സ് ബിനാലെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകനിലവാരത്തിലുള്ള ഒരു കലാപരിപാടി സംഘടിപ്പിക്കുന്നതും ക്യുറേറ്ററുടെ പ്രവര്‍ത്തനത്തിലെ സൂക്ഷ്മതലങ്ങളും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്നതാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ലക്ഷ്യം. സമകാലീന കലാലോകത്തില്‍ കരിയര്‍ കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ നേടിയെടുക്കുന്നതിനൊപ്പം ഇന്ത്യയിലെ കലാവിദ്യാഭ്യാസത്തിന്റെ അവസ്ഥയെപ്പറ്റി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുന്നു.

അദ്വൈത് സിംഗ്, ആര്യന്‍, അജിത് കുമാര്‍, ഫൈസ ഹസന്‍, സി.പി.കൃഷ്ണപ്രിയ, ഹര്‍ഷിത ബത്വാള്‍, നവീന്‍ മഹന്തേഷ്, നൊമന്‍ അമൗരി, പരിബര്‍ത്തന മൊഹന്തി, രാജ്യശ്രീ ഗൂഡി, സരോജിം ലെവിസ്, ശതവിഷ മസ്താന്‍, ശ്രുതി രാംലിംഗ, സുമിത്ര സുന്ദര്‍, വിവേക് ചൊക്കലിംഗ എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെ 2016-ന്റെ ക്യുറേറ്റര്‍മാര്‍.
കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെഎംബി പ്രോഗ്രാംസ് ഡയറക്ടര്‍ റിയാസ് കോമു, എജ്യുക്കേഷന്‍ കണ്‍സല്‍റ്റന്റ് മീന വാരി, ഫിക ഡയറക്ടര്‍ വിദ്യാ ശിവദാസ് എന്നിവരുള്‍പ്പെടുന്ന പദ്ധതി മാര്‍ഗദര്‍ശികളുടെ പാനലാണ് നൂറുകണക്കിന് അപേക്ഷകരില്‍നിന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവരെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 45 സര്‍ക്കാര്‍ സ്‌കൂളുകളും 10 സ്വകാര്യസ്‌കൂളുകളുമായി ഇന്ത്യയിലുടനീളമുള്ള 55 ആര്‍ട്ട് സ്‌കൂളുകളെ ഇവര്‍ സമീപിച്ചു. ഒരു ക്യുറേറ്റര്‍ക്ക് മൂന്നോ നാലോ സ്‌കൂള്‍ എന്ന കണക്കില്‍ സ്ഥാപന സന്ദര്‍ശനവും ശില്‍പ്പശാല സംഘാടനവും ഇടപെടലുകളും, ബിഎഫ്എ, എംഎഫ്എ വിദ്യാര്‍ഥികളുമായി സംവാദവും നടത്തി.
ക്യുറേറ്റര്‍മാരുടെ വ്യക്തിതല യാത്രകളുടെയും ഗവേഷണത്തിന്റെയും താല്‍പ്പര്യങ്ങളുടെയും ഉള്‍ക്കാഴ്ച്ചകളുടെയുമെല്ലാം കൊട്ടിക്കലാശമായിരിക്കും സ്റ്റുഡന്റ്‌സ് ബിനാലെ 2016 എന്ന് റിയാസ് കോമു പറഞ്ഞു. പക്ഷേ ആര്‍ട്ട് പ്രൊഡക്ഷന് ദൃശ്യത നല്‍കുക മാത്രമല്ല എസ്ബി ചെയ്യുന്നത്. അക്കാഡമിക്, പ്രൊഫഷണല്‍ ലോകങ്ങള്‍ക്കിടയില്‍ പഠനത്തിനുള്ള ഇടവും സര്‍ഗാത്മകതയ്ക്കുള്ള സ്ഥാനവും സൃഷ്ടിക്കുന്നതിലാണ് അതിന്റെ സവിശേഷത. ഇന്ത്യന്‍ കലാവിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിലെ വെല്ലുവിളികള്‍ വിലയിരുത്തുന്നതിനും വിവിധ ശൈലികള്‍ പരിചയപ്പെടുന്നതിനുമായുള്ള വേദിയായി കാലക്രമത്തില്‍ ഇതു പരിണമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷെര്‍ഗില്‍ സുന്ദരം ആര്‍ട്ട്‌സ്, റാസ ഫൗണ്ടേഷന്‍, ഗ്യാലറി എസ്‌പേസ് തുടങ്ങിയവര്‍ സ്റ്റുഡന്റ്‌സ് ബിനാലെയുടെ ബോര്‍ഡില്‍ വിദ്യാഭ്യാസ പങ്കാളികളായുണ്ട്. ഏഷ്യ ആര്‍ട്ട് ആര്‍ക്കൈവ്, പ്രൊ ഹെല്‍വെഷ്യ സ്വിസ് ആര്‍ട്ട്‌സ് കൗണ്‍സില്‍ തുടങ്ങിയ പ്രശസ്ത കലാസ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്. മുംബൈയില്‍ സുധീര്‍ പട്‌വര്‍ദ്ധന്‍, ഡല്‍ഹിയില്‍ ജീബെഷ് ബഗ്ചി, ശുക്ല സാവന്ത്, ബെലിന്ദര്‍ ധനോ, ഹൈദരാബാദില്‍ ശാരദാ നടരാജന്‍, ബംഗലൂരുവില്‍ രാഖി പെഷ്വാനി, ശാന്തിനികേതനില്‍ ശിവ കുമാര്‍, വടോദരയില്‍ ഇന്ദ്രപ്രമിത് റോയ്, അഘിതം വാസുദേവന്‍, ബി.വി. സുരേഷ് എന്നിവരുള്‍പ്പെടുന്ന ഉപദേശക സംഘവും സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യുറേറ്റര്‍മാര്‍ക്ക് ഉണ്ടായിരുന്നു.

എം.കെ. ട്രേഡ്‌സ്, കോട്ടച്ചേരി ബ്രദേഴ്‌സ് ആന്‍ഡ് കമ്പനി, അര്‍ജ്ജുന ആര്‍ട്ട് ഗ്യാലറി, ഹെറിറ്റേജ് ആര്‍ട്ട്‌സ്, മട്ടാഞ്ചേരി ടെംപിള്‍ പ്രോപ്പര്‍ട്ടി, മുഹമ്മദ് അലി വെയര്‍ഹൗസ്, ഫാദി ഹാള്‍ എന്നിങ്ങനെ ഫോര്‍ട്ട് കൊച്ചിയുടെ ജ്യൂ ടൗണ്‍- മട്ടാഞ്ചേരി ഭാഗങ്ങളിലെ ഏഴ് വേദികളിലായാണ് സ്റ്റുഡന്റ്‌സ് ബിനാലെ 2016 നടക്കുക.

വാര്‍ത്താസമ്മേളനത്തില്‍ കെഎംബി 2016 ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, കെബിഎഫ് സിഇഒ മഞ്ജു സാറാ രാജന്‍, കെബിഎഫ് ട്രസ്റ്റികളായ പ്രശസ്ത പരസ്യനിര്‍മാതാവ് സുനില്‍ വി, ബോണി തോമസ് എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY