പാലക്കാട്: മകളെ കൊലപ്പെടുത്തിയ കൊലപാതകിക്ക് 7 വര്‍ഷത്തെ തടവുമാത്രം ലഭിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ സൗമ്യയുടെ അമ്മ വിധി ജീവപര്യന്തമാണെന്നറിഞ്ഞതോടെ ആശ്വാസകരമെന്ന് പ്രതികരിച്ചു. പ്രതിയുടെ വധശിക്ഷ റദ്ദാക്കിയപ്പോള്‍ നെഞ്ചുപൊട്ടുന്ന വിധിയെന്നായിരുന്നു സൗമ്യയുടെ അമ്മ സുമതിയുടെ ആദ്യ പ്രതികരണം.
കോടതിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കേസിനെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും അവര്‍ ആരോപിച്ചു. കേസ് വാദിക്കാന്‍ അറിയാത്ത അഭിഭാഷകനെ സുപ്രീംകോടതിയില്‍ നിയോഗിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടി ഉണ്ടായതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിച്ചുനല്‍കിയ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകനെ തന്നെ സുപ്രീം കോടതിയിലും നിയോഗിക്കണം എന്ന തന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ഇതേ അഭിഭാഷകന്‍ തന്നെയായിരുന്നെങ്കില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കൊലപാതകക്കുറ്റത്തില്‍ നിന്നും ഒഴിാക്കിയത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്നകാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.