ഛത്രപതി ശിവാജി പ്രതിമയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

239

മുംബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്മാരകത്തിനും ഇന്ത്യയിലെ ഏററവും വലിയ കടൽപ്പാലത്തിനും മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഛത്രപതി ശിവാജി പ്രതിമക്കൊപ്പം മുംബൈ നഗരത്തിൻറെ മുഖഛായ മാറ്റുന്ന മറ്റ് വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുംബൈ പൂനെ എന്നിവിടങ്ങളിൽ മെട്രോ പദ്ധതിക്കും മോദി തറക്കല്ലിട്ടു.
മാസങ്ങൾക്കകം മുംബൈയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നഗരത്തിന്റെ തലയെടുപ്പായി മാറുമെന്ന് സർക്കാർ അവകാശപ്പെടുന്ന ശിവാജി സ്മാരക പദ്ധതിക്കാണ് പ്രധാനന്ത്രി തറക്കല്ലിട്ടത്. മുബൈ തീരത്തുനിന്ന് ഒന്നര കീലോമീറ്റർ അകലെ അറബിക്കടലിലെ ദ്വീപിൽ പതിനഞ്ച് ഹെക്ടറിലാണ് സ്മാരകം ഒരുങ്ങുന്നത്. ഇരുനൂറ്റി പത്ത് മീറ്റർ ഉയരമുള്ള സ്മാരരകത്തിൻറെ അറുപത് ശതമാനവും ശിവജി പ്രതിമയുടെ ഉയരമാണ്. മൂവായിരത്തി അറുനൂറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ധൂർത്താണെന്ന് ആരോപണം ഉയർന്നിരുന്നു.

ദ്വീപിൽ പ്രതിമ നിർമിച്ചാൽ ഉപജീവനത്തെ ബാധിക്കുമെന്നാരോപിച്ച് മൽസ്യ തൊഴിലാളികളും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് അവർ പ്രതിഷേധം അവസാനിപ്പിച്ചു. മഹാരാഷ്ട്രയുടെ വികാരമായ ഛത്രപതി ശിവാജി മഹാരാജാവിന്റെ പ്രതിമ രാഷ്ട്രീയമായി നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇതോടൊപ്പം ഇരുപത്തിരണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള കടൽപ്പാലം ഉൾപ്പെടുന്ന ശിവരി- നാവസേവ ട്രാൻസ് ഹാർബർ ലിങ്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. പതിനേഴായിരത്തി എഴുനൂറ് കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെയും പുണെയിലെയും മെട്രോ റയിൽ പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു. അർഹമായ ക്ഷണവും സ്ഥാനവും ലഭിച്ചില്ലെന്നാരോപിച്ച് പ്രധാനന്ത്രി മുന്‍പ് പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY