ജനസമ്പര്‍ക്ക പരിപാടിക്ക് ബദലായി എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ ‘മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്’

194

ആലപ്പുഴ: മുന്‍ സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് ബദലായി എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ ‘മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്’ വരുന്നു. ആനുകൂല്യത്തിനായി വെള്ളകടലാസില്‍ അപേക്ഷ കൊടുത്താല്‍മാത്രം മതി. അര്‍ഹതയുണ്ടെങ്കില്‍ ഒരുമാസത്തികം സഹായധനം ബാങ്ക് അക്കൗണ്ടിലെത്തും. പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഫണ്ട് സ്വരൂപണവും വിനിയോഗവും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുരുപ്പ് ചീട്ടായിരുന്നു ജനസമ്പര്‍ക്ക പരിപാടി. പക്ഷേ, ആനുകൂല്യം വാങ്ങാന്‍ സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടി. പുതിയ പദ്ധതിയില്‍ കാത്തുനില്‍പ്പിന്‍റെ തലവേദനയില്ല. ഗുണഭോക്തവ് നേരിട്ട് അപേക്ഷിക്കണമെന്നുമില്ല. അവശതയനുഭവിക്കുന്നവരെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാലും സഹായം കിട്ടും.

* വീട്/കെട്ടിടം നിര്‍മാണം, അറ്റകുറ്റപ്പണി, നവീകരണം -മൂന്ന് ലക്ഷം രൂപ.
* വയോധികര്‍, പുറമ്പോക്കിലെ താമസക്കാര്‍ എന്നിവരുടെ പുനരധിവാസം -രണ്ടു ലക്ഷം.
* സാമ്പത്തിക പ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ – ഒരു ലക്ഷം.
* മറ്റ് സമാശ്വാസ ധനസാഹായം -10,000.

കാലികപ്രാധാന്യമുള്ള പ്രശ്നങ്ങളുടെ അടിയന്തരപരിഹാരം, പൊതുസ്ഥാപനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണി, ഗൃഹനാഥന്‍ മരണപ്പെടുകയോ കിടപ്പിലാവുകയോ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗം നല്‍കല്‍. വീടില്ലാത്തവര്‍, വിധവകള്‍, അഗതികള്‍, വയോധികര്‍, മാറാരോഗികള്‍, പീഡനം ഏല്‍ക്കേണ്ടിവന്നവര്‍, പുറംമ്ബോക്കിലെ താമസക്കാര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുക തുടങ്ങി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ഏറെയാണ്. കൂടുതല്‍ തുക അനുവദിക്കാന്‍ മന്ത്രിസഭയുടെ അനുമതി വേണം.
മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ ഇവരില്‍ ആര്‍ക്കുവേണമെങ്കിലും അപേക്ഷകൊടുക്കാം. സമാന ആവശ്യത്തിന് നേരത്തേ സഹായം ലഭിച്ചവരെ പരിഗണിക്കില്ല.

NO COMMENTS

LEAVE A REPLY