കാലിഫോർണിയ∙ മെക്സിക്കോയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്ത് നിലവിലെ ചാംപ്യൻമാരായ ചിലെ, കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന്റെ സെമിയിൽ കടന്നു. രണ്ടാം പകുതിയിലായിരുന്നു മെക്സിക്കോയുടെ ഹൃദയം തകർത്ത ആറു ഗോളുകൾ. തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് കരുതപ്പെട്ട മൽസരത്തിൽ മെക്സിക്കോയെ തീർത്തും നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു ചിലെയുടേത്.
നാലു ഗോളുകളുമായി കളം നിറഞ്ഞ എഡ്വാർഡോ വാർഗാസ് (44, 52, 57, 74), ഇരട്ടഗോൾ നേടിയ റൗൾ പുച്ച് കോർട്ടസ് (16, 87), അലക്സിസ് സാഞ്ചസ് (49) എന്നിവരുടെ മികവിലാണ് സെമിയിലേക്കുള്ള ചിലെയുടെ രാജകീയ പ്രവേശനം. പ്രാഥമിക ഘട്ടത്തിൽ ഒരു മൽസരം പോലും തോൽക്കാതെ ഗ്രൂപ്പു ചാംപ്യൻമാരായെത്തിയ മെക്സിക്കോയുടെ വൻ തോൽവി അപ്രതീക്ഷിതമായി. ആദ്യപകുതിയിൽ ഒരുഗോൾ മാത്രം നേടിയ ചിലെ, രണ്ടാം പകുതിയിൽ മെക്സിക്കോയെ അക്ഷരാർഥത്തിൽ ഗോൾമഴയിൽ മുക്കി.
പന്ത് കൈവശം വയ്ക്കുന്നതിലും ഗോളിലേക്ക് ഷോട്ട് തൊടുക്കുന്നതിലും പാസുകൾ കൈമാറുന്നതിലുമെല്ലാം മെക്സിക്കോയെ കടത്തിവെട്ടിയ ചിലെ, മൈതാനത്ത് നിന്ന് തിരിച്ച് കയറിയത് അർഹിച്ച വിജയവുമായി. അതേസമയം, രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് അർതുറോ വിദാലിന് സെമിയിൽ കളിക്കാനാകാത്തത് ചിലെയ്ക്ക് തിരിച്ചടിയാകും.