സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ കണ്ണു നനയിച്ച് ജന നാട്യ മഞ്ചിന്റെ തെരുവുനാടകം പശ്ചിമ കൊച്ചിയില്‍

277

കൊച്ചി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ജന്‍ നാട്യ മഞ്ച് ഫോര്‍ട്ട്‌കൊച്ചിയില്‍ അവതരിപ്പിച്ച നാടകം കണ്ട് ബംഗളുരു സ്വദേശികളായ ശ്രുതിയ്ക്കും പിയോന്‍ഷയ്ക്കും കണ്ണീരടക്കാനായില്ല. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയില്‍ വിങ്ങുന്ന ഹൃദയവുമായാണ് അവിടെ തടിച്ചു കൂടിയ ഇരുന്നൂറിലധികം കാണികള്‍ മടങ്ങിയത്. ബി എം ആനന്ദ് ഫൗണ്ടേഷനും ജന നാട്യ മഞ്ചും ചേര്‍ന്നാണ് ശനി ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനാടകം സംഘടിപ്പിക്കുന്നത്. തൊഴിലാളി ചൂഷണവും പുരുഷമേധാവിത്വവും സ്ത്രീകള്‍ക്കെതിരായുള്ള അക്രമവും വരച്ചു കാട്ടുന്നതാണ് നാടകങ്ങള്‍. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി വാസ്‌കോ ഡ ഗാമ ചത്വരം, ബീച്ച്, ബിനാലെ വേദിയായ ആസ്പിന്‍വാള്‍ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

എന്നും കണ്‍മുന്നില്‍ കാണുന്ന കാഴ്ചയാണ് തെരുവുനാടകത്തിലൂടെ ആറുപേരടങ്ങുന്ന സംഘം അവതരിപ്പിച്ചതെന്ന് ശ്രുതി പറഞ്ഞു. ഇതിന്റെ വേദന ഉള്‍ക്കൊണ്ടപ്പോള്‍ കണ്ണുനീരടക്കാനായില്ല. ഇവിടെ കണ്ടത് മുഴുവന്‍ പുരുഷ മേധാവിത്തത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. കോര്‍പറേറ്റുകള്‍ മുതല്‍ ചെറ്റക്കുടിലില്‍ വരെ ഇതാണ് കാഴ്ചയെന്നും ശ്രുതി പറഞ്ഞു. കുഞ്ഞുനാള്‍ മുതല്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ലൈംഗികവും മാനസികവുമായ പീഡനങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സംഘത്തിനു കഴിഞ്ഞുവെന്ന് ബംഗളൂരുവില്‍ കുട്ടികളുടെ പ്രസദ്ധീകരണം നടത്തുന്ന പയോഷ്‌നി പറഞ്ഞു. തീഷ്ണമായ സത്യങ്ങള്‍ മുഖത്തു നോക്കി പറയുന്നതാണ് തനിക്കിഷ്ടമായതെന്നും അവര്‍ പറഞ്ഞു.

സ്വയം അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ഇന്നത്തെ തലമുറ സ്ത്രീകള്‍ പുറത്തു പറയാന്‍ മടിക്കുമെന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു പറഞ്ഞു. എന്നാല്‍ ഭാവി തലമുറയെ എങ്കിലും ഈ പേടിയില്‍ നിന്ന് രക്ഷിക്കണം. അതിനായി ഇത്തരം തെരവുനാടകങ്ങള്‍ സ്‌കൂളുകളില്‍ അവതരിപ്പിച്ച് അവബോധം വളര്‍ത്തണമെന്നും ഷൈനി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ കോര്‍പ്പറേറ്റ്‌വത്കരണത്തില്‍ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളായിരുന്നു മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചി ബീച്ചിലും ജനം സംഘം അവതരിപ്പിച്ചത്. ആക്ഷേപ ഹാസ്യത്തിലാണ് നാടകം മുന്നോട്ടു പോകുന്നത്. പല വിധത്തില്‍ ചൂഷണത്തിന് വിധേയനാകുന്ന തൊഴിലാളിയുടെ വീക്ഷണത്തിലാണ് നാടകം ഒരുക്കിയത്. തൊഴിലാളികള്‍ കോര്‍പ്പറേറ്റ് വത്കരണത്തില്‍ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളായിരുന്നു മട്ടാഞ്ചേരിയിലും ഫോര്‍ട്ട്‌കൊച്ചി ബീച്ചിലും അവതരിപ്പിച്ചത്. ആക്ഷേപ ഹാസ്യത്തിലാണ് നാടകം മുന്നോട്ടു പോകുന്നത്. പല വിധത്തില്‍ ചൂഷണത്തിന് വിധേയനാകുന്ന തൊഴിലാളിയുടെ വീക്ഷണത്തിലാണ് നാടകം ഒരുക്കിയത്. തൊഴിലെടുക്കുന്ന എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു നാടകം.

തെരുവുനാടകത്തിന്റെ മാധ്യമം ഹിന്ദിയായിരുന്നിട്ടു കൂടി നിരവധിയാളുകള്‍ പരിപാടി കാണാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് ജന നാട്യ മഞ്ച് സ്ഥാപകനായ സഫ്ദര്‍ ഹാഷ്മിയുടെ ഭാര്യ മലോയ്ശ്രീ ഹാഷ്മി പറഞ്ഞു. കരച്ചിലും രോഷപ്രകടനവുമുള്‍പ്പെടെ പല വികാരപ്രകടനങ്ങളും നാടകത്തിനിടെ കാണികളില്‍ നിന്ന് കണ്ടിട്ടുണ്ട്. എന്നാല്‍ വികാരഭരിതരായി എന്നതിനപ്പുറം തങ്ങളുടെ പ്രമേയം കാണികള്‍ ഉള്‍ക്കൊണ്ടു എന്നതാണ് ഏറെ തൃപ്തി തരുന്ന കാര്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിയോജിപ്പിന്റെ പ്രാധാന്യവും അതിന്റെ വിവിധ വീക്ഷണങ്ങളും ചര്‍ച്ചയാകുന്നതിനു വേണ്ടിയാണ് ബി എം ആനന്ദ് ഫൗണ്ടേഷന്‍ കൊച്ചി ബിനാലെയോടനുബന്ധിച്ച് കൊളാറ്ററലായി പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് ഡയറക്ടര്‍ അദിതി ആനന്ദ് പറഞ്ഞു. പൊതു ചര്‍ച്ച, ആവിഷ്‌കാരം, പുരോഗതി എന്നിവയുടെ പ്രാധാന്യം ഏറി വരുകയാണ്. ഇന്ത്യയിലെ കലാലോകത്തും രാഷ്ട്രീയത്തിലും വിയോജിപ്പിന്റെ അവസരം കൊണ്ടു വരേണ്ടത് ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. സാമൂഹ്യവും ദേശീയവുമായ പ്രാധാന്യമുള്ള വിഷയങ്ങളെ കൊച്ചിയുടെ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യിക്കുന്നതിനു വേണ്ടിയാണ് ഈ തെരുവുനാടകം ഫൗണ്ടേഷന്‍ സംഘടിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ കഴിഞ്ഞ ഒന്നര മാസമായി നടന്നു വരുന്ന ബി എം ആനന്ദ് ഫൗണ്ടേഷന്റെ വിയോജിപ്പും ചര്‍ച്ചയും എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാണ് തെരുവുവനാടകം. അന്തരിച്ച കലാകാരനായ ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളാണ് ഇതില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയിലെ ഗ്രീനിക്‌സ് വില്ലേജിലാണ് പ്രദര്‍ശനം. ഇതിനകം തന്നെ 1500 ഓളം പേര്‍ ഈ പ്രദര്‍ശനം കണ്ടുകഴിഞ്ഞു. വിവിധ പ്രസദ്ധീകരണങ്ങള്‍ക്കായി ബി എം ആനന്ദ് വരച്ച സൃഷ്ടികളാണ് തെരഞ്ഞെടുത്തത്. ബി എം ആനന്ദിന്റെ നിലപാടുകളുമായി യോജിക്കുന്ന വിപ്ലവാത്മകമായ പ്രമേയങ്ങളാണ് ജന നാട്യ മഞ്ച് അവതരിപ്പിക്കുന്നതെന്ന് വിയോജിപ്പും ചര്‍ച്ചയും എന്ന പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ ശ്രുതി ഐസക് പറഞ്ഞു. തൊഴിലിടങ്ങളിലെ ചൂഷണവും, സ്ത്രീകള്‍ക്കെതിരായ അക്രമവും നാടക സംഘം പ്രമേയമാക്കിയത് ഇതിനുദാഹരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY