യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നിരുന്നു : ജെയിംസ് ക്ലാപ്പര്‍

274

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നിരുന്നുവെന്ന ഡെമോക്രാറ്റിക് ക്യാംപിന്‍റെ ആരോപണം ശരിവച്ച്‌ നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍. സൈബര്‍ ആക്രമണങ്ങള്‍ക്ക് റഷ്യ താവളമൊരുക്കിയെന്നാണ് ക്ലാപ്പര്‍ നല്‍കുന്ന സൂചന. റഷ്യ ചോര്‍ത്തിയ രഹസ്യ വിവരങ്ങള്‍ പുറത്തുവിടുമെന്നും സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ലാപ്പര്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിന്‍ നേരിട്ട് നടത്തിയ ഇടപെടല്‍ ഇതിനു പിന്നിലുണ്ടെന്നും ഇതു സംബന്ധിച്ച തെളിവുകളും പുറത്തുവിടുമെന്നും ക്ലാപ്പര്‍ അറിയിച്ചു. റഷ്യയുടെ ഇടപെടലിനെ കുറിച്ച്‌ ഒക്ടോബര്‍ ഏഴിന് നടത്തിയ പ്രസ്താവനയില്‍ കൂടുതല്‍ കൃത്യതയോടെ ഉറച്ചുനില്‍ക്കുന്നു.

ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെയും ഹിലരി ക്ലിന്‍റന്‍റെ പ്രചാരണ മേധാവിയുടെയും ഇമെയില്‍ സന്ദേശങ്ങള്‍ വിക്കിലീക്സിന് ലഭിച്ചതിനു പിന്നില്‍ റഷ്യ ആണെന്ന് ഇന്‍റലിജന്‍സ് വിഭാഗം നേരത്തെ ആരോപിച്ചിരുന്നു. ഈ ഇമെയിലുകള്‍ ഡെമോക്രാറ്റിക് ക്യാംപിനും ഹിലരിക്കും ചെറിയ തലവേദനയല്ല സൃഷ്ടിച്ചത്. ഹിലരിയുടെ പരാജയത്തിനു പിന്നിലെ പ്രധാന കാരണവും ഇമെയില്‍ ചോര്‍ച്ചയായിരുന്നു. യു.എസ് ഭരണകൂടത്തിനും സൈന്യത്തിനും നയതന്ത്ര മേഖലയ്ക്കും വാണിജ്യ മേഖലയ്ക്കും മറ്റ് നിര്‍ണായക മേഖലകള്‍ക്കും റഷ്യയുടെ സൈബര്‍ ഇടപെടല്‍ ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യന്‍ ഇടപെടല്‍ പല ഭാവങ്ങളില്‍ തെളിഞ്ഞുകാണാം. ക്ലാപ്പറും പ്രതിരോധ അണ്ടര്‍ സെക്രട്ടറി മാര്‍സെല്‍ ലെട്രിയും ദേശീയ സുരക്ഷ ഏജന്‍സി മേധാവി അഡ്മിറല്‍ മൈക്കേല്‍ എസ്. റോജേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിവരങ്ങളുടെ ചോര്‍ത്തല്‍ ഒരു ഭാഗം മാത്രമാണ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും നടത്തുന്നതും ഇതിന്‍റെ ഭാഗമാണെന്നും ക്ലാപ്പര്‍ പറയുന്നു. ജനുവരി 20ന് പ്രസിഡന്‍റ് ഒബാമയ്ക്കൊപ്പം ക്ലാപ്പറും ഇന്‍റലിജന്‍സ് േേധാവി സ്ഥാനമൊഴിയും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ചാരപ്പണി ആരോപിച്ച ഒബാമ 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

NO COMMENTS

LEAVE A REPLY