ന്യൂഡൽഹി : ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിക (Zika)വൈറസ് ബാധ ഇന്ത്യയിലും. അഹമ്മദാബാദിൽനിന്നാണ് ഇന്ത്യയിൽ ആദ്യമായി സിക വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേരിലാണ് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മൂന്നു പേരിൽ ഒരാൾ ഗർഭിണിയാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. അഹമ്മദാബാദിലെ ബാപുനഗറിൽനിന്നാണ് മൂന്നു കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണഗതിയിൽ അപകടകാരിയല്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ ബാധിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് സിക ഭീതി വിതയ്ക്കാൻ കാരണം. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസാണ് സിക.
ബ്രസീലിൽ 2400 നവജാതശിശുക്കളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ബ്രസീലിൽ അമ്മമാരിൽ സിക കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും കുട്ടികളിൽ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായി. രോഗം ബാധിച്ചാല്‍ പിറക്കുന്ന ശിശുക്കളുടെ ശിരസ് ചുരുങ്ങിയ അവസ്ഥയിലായിരിക്കും. മൈക്രോ സാഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ വളരെ പെട്ടന്ന് തന്നെ മരണത്തിന് കീഴടങ്ങും. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് വൈറസ് ചെയ്യുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്. രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. വൈറസ് ബാധിച്ച അമ്മയിൽനിന്നും കുഞ്ഞിലേക്ക് രോഗം പകരാം. ഡെങ്കിക്ക് സമാനമായ ലക്ഷണങ്ങളാണ് സികയ്ക്കും കാണപ്പെടുക.