കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

203

കൊല്ലം: കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി സുമേഷ് ആണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഒന്‍പതിനാണ് സംഭവം. തീരദേശ മേഖലയായ താന്നിയിലൂടെ ബൈക്കില്‍ സഞ്ചരിക്കവെയാണ് ആക്രമണം. ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റൊരാളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന ഗുണ്ടാ സംഘം സുമേഷിനെ തടഞ്ഞ് നിര്‍ത്തി കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ നെഞ്ചിലും കാലിലും ക്രൂരമായി മര്‍ദ്ദിച്ചു. ബോധം നഷ്ടപ്പെട്ട സുമേഷിന്റെ ഹെല്‍മറ്റ് ഊരി മാറ്റിയപ്പോഴാണ് ആളുമാറിയ കാര്യം അക്രമിസംഘത്തിന് മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെഞ്ചിനും കരളിനും കാര്യമായ ക്ഷതമേറ്റ സുമേഷിനെ കൊല്ലത്ത വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ശേഷം രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് ചികില്‍സയിലിരിക്കെ സുമേഷ് മരിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് കൊല്ലം പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY