കെ.ബാബുവിന്‍റെ മകളുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിച്ച വിജിലന്‍സ് സംഘം 117 പവന്‍ സ്വര്‍ണം കണ്ടെത്തി

203

കൊച്ചി• കെ.ബാബുവിനെതിരായ അനധികൃത സ്വത്തു സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് മകളുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിച്ച വിജിലന്‍സ് സംഘം 117 പവന്‍ സ്വര്‍ണം കണ്ടെത്തി. വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് 117 പവന്‍ സ്വര്‍ണം കണ്ടെത്തിയത്.
ഇനിയും നാലു ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ട്. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറും പരിശോധിക്കാനുള്ളവയില്‍ ഉള്‍പ്പെടുന്നു. കെ.ബാബുവിന്റെയും ബെനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മകളുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചത്.അതിനിടെ, ബാബുവിന്റെ ബെനാമിയെന്നു ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി.അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്‍. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു.
കെ.ബാബുവിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലന്‍സ് ഒാഫിസില്‍ ചോദ്യം ചെയ്തു. തൃപ്പൂണിത്തുറയില്‍ നന്ദകുമാറിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട്. ഇവിടുത്തെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്.
കെ.ബാബുവിന്റെ ബെനാമിയാണെന്ന വിജിലന്‍സിന്റെ ആരോപണം ബാബുറാം നിഷേധിച്ചിരുന്നു. കെ.ബാബുവിനെ വര്‍ഷങ്ങളായി അറിയാം. പക്ഷേ ബിസിനസ് ബന്ധങ്ങളൊന്നുമില്ല. അത്യാവശ്യഘട്ടങ്ങളില്‍ തന്റെ കാര്‍ ബാബു ഉപയോഗിക്കാറുണ്ട്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ബാബുറാം സമ്മതിച്ചിരുന്നു.

NO COMMENTS

LEAVE A REPLY