ആരോഗ്യ ജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വ വാരാചരണം

20

ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ മേയ് 20 മുതൽ ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വളരെ നേരത്തെ മുതൽ നിരവധി യോഗങ്ങൾ നടത്തി പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം കൂടി മേയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു.

അപ്രതീക്ഷിതമായി മഴ തുടരുന്നതിനാൽ പകർച്ചവ്യാധിക്ക് സാധ്യതയുണ്ട്. അതിനാൽ കാലവർഷം ആരംഭിക്കുന്നതിനു മുന്നേ തന്നെ ആശുപത്രികളും പരിസരവും ശുചിത്വം ഉറപ്പു വരുത്താനാണ് വാരാചരണം നടത്തുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത കാമ്പയിനിലൂടെ പൊതുജന പങ്കാളിത്തത്തോടെ പരിസര ശുചീകരണം ഉറപ്പാക്കി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കി വരുന്നു. പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ മുദ്രാവാക്യം. മഴ തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ എലിപ്പനിയ്ക്കെതിരെ ‘മൃത്യുഞ്ജയം’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചിരുന്നു. കൊതുകുജന്യ രോഗങ്ങൾ എലിപ്പനി തുടങ്ങിയവ പടർന്നു പിടിക്കാതെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കൊതുകുജന്യ രോഗങ്ങൾ, എലിപ്പനി തുടങ്ങിയവ പടർന്നു പിടിക്കാതെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്.

മഴക്കാല രോഗപ്രതിരോധ പ്രവർത്തങ്ങൾ കൂടാതെ കുടിവെള്ള ശുചിത്വവും ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങൾ ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവും നടത്തേണ്ടതാണ്. അതുപോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഈ സമയം വളരെ പ്രധാനമാണ്.

നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കാൻ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കണം. വാർഡ് തല സമിതികൾ, ആരോഗ്യജാഗ്രത പ്രവർത്തകർ, പൊതുജനങ്ങൾ, യുവജനങ്ങൾ തുടങ്ങി എല്ലാവരും ഒരുപോലെ ഈ ശുചീകരണ പ്രവർത്തങ്ങളുടെ ഭാഗമാകാൻ ശ്രമിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

NO COMMENTS