പേ വിഷബാധ ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

25

തിരുവനന്തപുരം : പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങന്‍ തുടങ്ങിയവയില്‍ നിന്നു മുറിവേറ്റാല്‍, മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുതെന്നും പേ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റ ഭാഗം സോപ്പു പയോഗിച്ച് നന്നായി 20 മിനിറ്റ് നേരം തേച്ച് കഴുകിയതിനുശേഷം, ഉടനടി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ഐ.ഡി.ആര്‍.വി., ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ കുത്തിവയ്പ്പുകളാണ് നല്‍കുന്നത്. ഐ.ഡി.ആര്‍.വി എല്ലാ സര്‍ക്കാര്‍ ജനറല്‍ -ജില്ലാ – താലുക്ക് – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ജനറല്‍ ആശുപത്രിയി ലും ചിറയില്‍കീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകള്‍ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. *മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകണം.
*കാലിലെ വിണ്ടുകീറലില്‍ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം.
*വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെന്ന് ഉടമകള്‍ ഉറപ്പു വരുത്തണം.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങള്‍

വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ട്, വിഴുങ്ങുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അമിതമായ ഉമിനീര്‍, ആക്രമണ സ്വഭാവം, സാങ്കല്‍പ്പിക വസ്തുക്കളില്‍ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പേ വിഷബാധയുള്ള മൃഗങ്ങള്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ .

വളര്‍ത്തുമൃഗങ്ങളോ വീട്ടില്‍ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാല്‍ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാല്‍, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണം. കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാന്‍ അനുവദിക്കരുത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി ,പൂച്ച തുടങ്ങിയവയുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇത്തരം മൃഗങ്ങള്‍ വീട്ടുവരാന്തയില്‍ വിശ്രമിക്കുകയാണെങ്കില്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആ സ്ഥലം കഴുകി വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY