പതിനേഴാം രാവ് – ബദർദിനം അഥവാ – ദുർബലരുടെ വിജയം

1045

ദുർബലരും പീഡിതരുമായ വിശ്വാസി സമൂഹം നേടിയെടുത്ത ഐതിഹാസിക വിജയമാണ് ബദറിലെ വിജയം.വിശുദ്ധ റമദാനിൽ മാലോകർക്ക് ഗുണാപ്പാഠമായും വിശ്വാസികൾക്ക് ആവേശകരമായും സംഭവിച്ച ഐതിഹാസികമായ ഒരു ചരിത്ര സംഭവമാണ് റമദാൻ പതിനേഴിലെ ബദർ ദിനം. വ്രതമാസം ആലസ്യത്തിന്റെയും മടിയുടെയും കാലമല്ലെന്നും ആവേശത്തിന്റെയും കർമ്മോൽസുഖതയുടെയും കൂടി കാലമാണെന്നും ബദർ നമ്മെ ഓർമപ്പെടുത്തുന്നു. ചരിത്രത്തിൽ ഇത്രയും സ്ഥാനം പിടിച്ച മറ്റൊരു സംഭവം ഉണ്ടാവുകയില്ല.

അന്തിമമായി സത്യത്തിനാണ് വിജയം ഉണ്ടാവുകയെന്നും സത്യവും നീതിയും ധർമ്മവും മുറുകെ പിടിക്കുന്നവർ ഒരിക്കലും നിരാശപ്പെടേണ്ടതില്ലെന്നും ഈ ചരിത്രം നമ്മെ ഓർമ്മ പ്പെടുത്തുന്നു. അന്നുവരെ ലോകം ശക്തരുടെ വിജയം മാത്രമേ ആഘോഷിച്ചിട്ടുള്ളൂ. എന്നാൽ ദുരബലരുടെ വിജയം ചരിത്രത്തിൽ ഇടം നേടിയ അത്യപൂർവതയാണ് ബദറിലെ വിജയം.

പതിമൂന്ന് കൊല്ലക്കാലം മക്കയിൽ മർദിതരും പീഡിതരുമായി നിലകൊള്ളേണ്ടി വന്ന വിശ്വാസി സമൂഹം നിവർത്തിയില്ലാതെ പലായനം ചെയ്ത് മദീനയിൽ എത്തിപ്പെട്ടു. മദീന പ്രവാചകൻ മുഹമ്മദ് നബി (സ) യെ നേതാവായി അംഗീകരിക്കുകയും അവിടുത്തെ ഇതര വിഭാഗങ്ങളുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ തിരുനബി മദീനയിൽ ഭരണാധികാരിയായി ചുമതലയേൽക്കുകയും ചെയ്തു.

ഇസ്ലാമിൽ ആദ്യമായി എഴുതി തയ്യാറാക്കിയ ഒരു ഭരണഘടനയായിരുന്നു മദീനയുടേത്. അവിടുത്തെ ഭൂരിപക്ഷം വരുന്ന യഹൂദികൾക്കും ക്രൈസ്തവർക്കും അവരുടെ വ്യക്തിനിലവാരം അനുസരിച്ചു മുന്നോട്ട് പോകാമെന്നും ഭരണ നിയമക്രമം ഇസ്ലാമിന്റെ അടിത്തറയിലായിരിക്കുമെന്നും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു .

ഈവിധം സ്വസ്ഥമായി മദീന എന്ന കൊച്ചു ഇസ്ലാമിക രാഷ്ട്രം മുന്നോട്ടുപോയിക്കൊണ്ടിരിക്കെ ഇസ്ലാമിക സമൂഹത്തെയും അവരുടെ നായകനായ പ്രവാചകനെയും നശിപ്പിക്കാനുള്ള ഗൂഡമായ ശ്രമങ്ങളും മക്കക്കാർ തുടർന്നുകൊണ്ടിരുന്നു. ഇത്തരഖമൊരു ഘട്ടത്തിലാണ് പാലായനത്തിന്റെ (ഹിജ്റ) രണ്ടാം വർഷത്തിൽ സായുധരായി ശത്രുക്കളെ നേരിടാനുള്ള അനുവാദം അള്ളാഹു നൽകുന്നതും ബദറിൽ വച്ച് സൈനിക ഏറ്റുമുട്ടലുകൾ നടന്നതും.

പതിമൂന്ന് കൊല്ലക്കാലം മക്കയിൽ പ്രവാചകനും അനുയായികളും സഹന സമരത്തിന്റെ രീതിയാണ് സ്വീകരിച്ചിരുന്നത്. ഒരുപാട് മർദ്ദനങ്ങളും ഉപദ്രവങ്ങളും വ്യക്തിപരയായി പ്രവാചകൻ തന്നെ സഹിക്കേണ്ടി വന്നു. അനുയായികളിൽ പലരും മർദ്ദനവും ഏറ്റുവാങ്ങി രക്തസാക്ഷികളായി. പക്ഷെ അവർ ഒരിക്കൽ പോലും അവർ തിരിച്ചടിക്കുകയോ ശത്രുവിനെ സായുധരായി നേരിടുകയോ ചെയ്തില്ല.

നാട്ടിൽ നിൽക്കുവാൻ നിവർത്തിയില്ലാതെ – നാടുവിട്ട് പോന്നിട്ടും നശിപ്പിക്കുവാനുള്ള ശ്രമങ്ങൾ നിരന്തരം നടന്നുകൊണ്ടിരുന്നപ്പോൾ യാതൊരു നിയമ ക്രമത്തിലും അനുവദനീയമായിട്ടുള്ള പ്രതിരോധം അള്ളാഹു അവർക്ക് അനുവദിച്ചുകൊടുത്തു .ആയിരത്തോളം വരുന്ന സർവ്വായുധ സജ്ജരായി നിഷേധിക്കൂട്ടത്തോട് മുന്നോട്ടു പത്തിമൂന്നോ പതിനാലോ പേർ വരുന്ന ഏതാനും ആയുധങ്ങഹെന്റെ ളും വാഹനങ്ങളും മാത്രം കൈവശമുള്ള ഒരു ചെറിയ സംഘം ബദറിൽ വച്ച് ഏറ്റുമുട്ടി ..പ്രപഞ്ച നാഥന്റെ പിന്തുണയോടെ സത്യത്തിന്റെ വക്താക്കളായ ഈ ചെറു സംഘം വിജയിച്ചു .

വലിയ ആൾ നാശവും സാമ്പത്തിക നഷ്ടവും സർവോപരി മാനഹാനിയും മക്കക്കാർക്ക് ഏറ്റുവാങ്ങേണ്ടി വന്നു .അവർ യുദ്ധക്കളം വിട്ട് ഓടി .അറേബിയൻ ഉപദീപിലും അക്കാലത്തെ രണ്ടു ശാക്തിക ചേരികളായിരുന്ന റോമ ,പേർഷ്യ സമൂഹങ്ങളിലും ഈ വിജയം ഏറെ ചർച്ച ചെയ്യപ്പെട്ടു .ഇസ്ലാമിക സമൂഹം ഇതോടുകൂടി ലോകത്തിന്റെ ശ്രദ്ധയിൽ വന്നു .ബദറിന് ശേഷം പിന്നീട് അങ്ങോട്ട് ഇസ്ലാമിന്റെ അജയ്യതയുടെ കാലമായിരുന്നു .വലിയ പാഠങ്ങളാണ് ബദർ നമുക്ക് നൽകുന്നത് .അന്നേവരെ ലോകത്തിന് പരിചയമുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി സത്യത്തെ മുറുകെ പിടിക്കുന്ന ചെറു സംഘം നേടിയ ഉജ്ജ്വലമായ വിജയമായിരുന്നു ഇത് .എത്രയെത്ര കൊച്ചു സംഘങ്ങളാണ് അല്ലഹുവിന്റെ അനുമതിയോടുകൂടി വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുള്ളത് .എന്ന വിശുദ്ധ ഖുർആനിന്റെ പ്രസ്താവന സത്യമായി പുലർത്തുന്ന സംഭവമാണ് ബദർ

ദുർബലരുടെ കൂടെ പ്രപഞ്ച നാഥനുണ്ട് എന്ന യാഥാർഥ്യം – ഈ സംഭവം വിളിച്ചോതുന്നു .” നിങ്ങളാണ് ഈ യുദ്ധത്തിന് തീയ്യതി കുറിച്ചിരുന്നതെങ്കിൽ തീർച്ചയായും ഇത്ര വലിയ സൈന്യത്തോട് ഏറ്റുമുട്ടേണ്ടി വരുമ്പോൾ നിങ്ങൾ പിൻവാങ്ങുമായിരുന്നു .എന്ന വിശുദ്ധ ഖുർആനിന്റെ വർത്തമാനം ഇത് പ്രപഞ്ച നാഥന്റെ തീരുമാനപ്രകാരം നടന്ന ഒന്നാണെന്ന് നമുക്ക് മനസിലാക്കിത്തരുന്നു .സർവ്വോപരി ഇസ്ലാമിക സമൂഹത്തിന്റെ ജീവിത്ത ശുദ്ധിയും അവരുടെ അർപ്പണ ബോധതുകൊണ്ട് മുഖവിലക്കെടുത്തു കൊണ്ട് അള്ളാഹു അവർക്കു നൽകിയ പിന്തുണയും ആശിർവാദവും ബദർ നമ്മെ ബോധ്യപ്പെടുത്തുന്നു .അന്യായമായ രക്തം ചിന്തലും അക്രമവുമല്ല ന്യായവും നിയമാനുസൃതവമായിട്ടുള്ള മാർഗേനയാണ് ശത്രുവിനെ നേരിടേണ്ടതെന്നും പരമാവധി സഹനത്തിന്റെയും സമാധാനത്തിന്റെയും മാർഗമാണ് ഇസ്ലാമിന്റേത് എന്ന് ഈ സംഭവം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു .

ബദറും ബദരീങ്ങളും ( ബദറിലെ പോരാളികൾ ) എന്നും വിശ്വാസികളക്ക് ആവേശമാണ് . എന്നാൽ ഈ സംഭവത്തിൻറെ തെറ്റായ പ്രധിനിധീകരണമാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഒരു ഭാഗത്തു റമദാൻ പതിനേഴിന് (ബദർ ദിനം ) മുന്നൂറ്റി പതിമൂന്ന് എണ്ണം അപ്പം (പത്തിരി ) ഉണ്ടാക്കി ഇത് ആഘോഷിക്കുന്നവർ മറുഭാഗത്തു ഇസ്ലാം രക്തദാഹത്തിന്റെ ദര്ശനമാണെന്ന് പറയിപ്പിക്കുമാറ് ബദ്റിലെ പോരാട്ടത്തെ മാത്രം പാഠമാക്കി ഒരു ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിന് ചീത്തപ്പേര് വരുത്തുന്ന വികാരത്തിനടിപ്പെട്ട വൈചാരികത ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത കടുത്ത സാമുദായിക വാദികൾ – ഈ രണ്ടു വിഭാഗവും ബദറിൻറെ പാഠം വിസ്മരിച്ചവരാണ് .

നന്മയെ സ്നേഹിച്ചും നന്മക്കു വേണ്ടി നിലകൊണ്ടും തിന്മയോടുള്ള പോരാട്ടത്തിന് ആവേശം പകരുന്ന ചരിത്രപാഠം. അതൊരിക്കലും സായുധ ഇടപെടലല്ല. തങ്ങളുടെ താല്പര്യങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി അണ്ടർ ഗ്രൗണ്ട് വർക്ക് നടത്തുന്നവർക്ക് ന്യായം പറയാനുള്ള തെളിവുമല്ല. പതിമൂന്നു കൊല്ലത്തെ ആദർശ പ്രബോധന മാർഗത്തിൽ സകലതും സഹിച്ചും മുന്നോട്ടു നീങ്ങിയ നേതാവിനും അനുയായികൾക്കും ഏതു തത്വ ശാസ്ത്രം വച്ചും ആരും അംഗീകരിക്കുന്ന ഒരു ഇടപെടലിന് അള്ളാഹു നൽകിയ അനുവാദമാണ്.

അത് ഒരു രാജ്യം ശത്രു രാജ്യത്തോട് ഏറെ നിർണായകവും സങ്കീർണവുമായ ഒരു ഘട്ടത്തിൽ നടത്തിയ സായുധ നീക്കമാണ്. സമാധാന സംസ്ഥാപനത്തിന്റെ മാർഗത്തിൽ കാലാകാലങ്ങളായി രാഷ്ട്രങ്ങൾ തമ്മിൽ ചെയ്തുപോന്നിട്ടുള്ള ഒന്ന്. ഇത് ഒരിക്കലും ഒരു രാജ്യത്ത് ജീവിക്കുന്ന അന്യ സമുദായങ്ങളോട് അനീതി കാണിക്കാനുള്ള തെളിവല്ല. ബദ്രീയങ്ങളുടെ ജീവിത മാർഗങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിത ശുദ്ധിയോടെ ദൗത്യ മാർഗത്തിൽ നിരന്തരം മുന്നേറാനുള്ള ആഹ്വാനമാണ് ബദ്ർ നൽകുന്നത്.

ഇസ്ലാമിന് വേണ്ടി മരിക്കാൻ ആവേശം കാണിക്കുന്ന ആളുകളുടെ മുൻപിൽ ഇസ്ലാമിനെ മുറുകെ പിടിച്ചു ജീവിക്കാനും ഇസ്ലാമിക പ്രബോധന മാർഗത്തിൽ സകലതും സഹിച്ചു മുന്നേറാനും തയ്യാറുണ്ടോ എന്നാണ് ബദ്ർ ഉന്നയിക്കുന്ന ചോദ്യം .ശരിയുത്തരം കർമജീവിതത്തിലൂടെ കാഴ്ച വെയ്ക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാർ. അവരത്രെ ബദ്റിനെ അനുസ്മരിക്കാൻ യോഗ്യർ. നീതിക്ക് മേൽക്കൈ കിട്ടുന്ന വിഭവങ്ങൾ കൃത്യമായി പങ്കുവെക്കപ്പെടുന്ന ധർമ്മം വിളയാടുന്ന നല്ല നാളെയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷ ബദ്ർ നമുക്ക് പകർന്നു തരുന്നു. അതുകൊണ്ട് ബദ്ർ എല്ലാ നന്മേഛുക്കളുടേയും ഹൃദയത്തിന്റെ നേട്ടമാണ്. ബദർ ഒരു ആഘോഷമല്ല – നീതിയും നർമ്മവും വിജയിക്കണമെന്നാഗ്രഹിക്കുന്ന എല്ലാപേർക്കും കരുത്തു പകരുന്ന ചരിത്ര സംഭവമാണ്.

NO COMMENTS