കൊല്ലം ∙ പിഎസ്‌സി പരീക്ഷകൾ എഴുതുന്നവർക്ക് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത കേസിലെ പ്രതി മയ്യനാട് സ്വദേശി പ്രകാശ് ലാലിനെ (മൊബൈൽ പ്രകാശ്–59) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാടിനും കൂട്ടിക്കടയ്ക്കും മധ്യേ കലറാക്കോട് കലുങ്കിനടുത്താണു മൃതദേഹം കണ്ടത്.
പ്രകാശ്‍ ലാൽ വ്യവസായവകുപ്പ് ജൂനിയർ സൂപ്രണ്ടായിരുന്നു. 2010 ഒക്ടോബറിൽ നടന്ന എസ്ഐ പരീക്ഷയിൽ പങ്കെടുത്തവർക്ക് മൊബൈലിലൂടെ ഉത്തരം പറഞ്ഞുകൊടുത്തതാണ് അവസാനത്തെ കേസ്. വിവിധ വകുപ്പുകളിലേക്കുള്ള ഓഫിസ് അറ്റൻഡന്റ്, ബവ്റിജസ് കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾക്കുവേണ്ടിയുള്ള പിഎസ്‌സി പരീക്ഷകളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ട്.
ആറു കേസുകളുടെ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് കേസുകളുടെ അന്വേഷണം തുടരുന്നു. ആദ്യ കുറ്റപത്രത്തിൽ വിചാരണ വൈകാതെ ആരംഭിക്കാനിരിക്കെയാണു പ്രകാശ് മരിക്കുന്നത്. കൊല്ലം ബാറിലെ അഭിഭാഷകനായ പട്ടത്താനം വികാസ് നഗറിൽ വെളിയം കെ.എസ്.രാജീവ് ഉൾപ്പെടെ 13 പ്രതികൾ ഉണ്ട്.