ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവില്‍ അക്രമം അഴിച്ച്‌ വിട്ടത് സി.പി.എമ്മിനെ സഹായിക്കാനായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍

231

കോഴിക്കോട്:യുവതി യുവാക്കള്‍ക്കെതിരെ ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവില്‍ അക്രമം അഴിച്ച്‌ വിട്ടത് സി.പി.എമ്മിനെ സഹായിക്കാനായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള തുടര്‍ച്ചയായ അക്രമങ്ങളുടെ പേരില്‍ കേരളത്തിലുയര്‍ന്നു വന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവാണിതെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫെയിസ് ബുക്ക് പോസിറ്റിലൂടെ ആരോപിച്ചു. സി.പി.എമ്മിന്റെ സമരങ്ങളിലെല്ലാം ഇപ്പോള്‍ ശിവസേനക്കാരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് അവരെ വിളിക്കുന്നത് ശിവന്‍കുട്ടി സേനയെന്നാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശിവസേനക്കാര്‍ മറൈന്‍ഡ്രൈവില്‍ നടത്തിയ അക്രമം സി. പി. എമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ്. പോലീസ് നോക്കി നില്‍ക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് അവര്‍ ഈ അഴിഞ്ഞാട്ടം നടത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള തുടര്‍ച്ചയായ അക്രമങ്ങളുടെ പേരില്‍ കേരളത്തിലുയര്‍ന്നു വന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവ്. പാലക്കാട്ട് സ്വന്തം മണ്ഡലത്തില്‍ രണ്ട് കൊച്ചുകുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ഡി. വൈ. എഫ്. ഐ നേതാവായിട്ടുള്ള ചുംബനസമര ഫെയിം എം. പി ഈ പ്രശ്നത്തില്‍ പ്രതികരണവുമായി വന്നതു കണ്ടില്ലേ. ഇനി വരുന്ന കുറെ ദിവസം ഇതായിരിക്കും ചര്‍ച്ച. ഒരുപാട് സമരങ്ങള്‍ നടക്കും. മാധ്യമങ്ങളും ഇതായിരിക്കും ചര്‍ച്ചയാക്കാന്‍ പോകുന്നത്. ശിവസേനയുടെ സമീപകാല നിലപാടുകള്‍ വിലയിരുത്തുന്ന ആര്‍ക്കും ഇതു ബോധ്യപ്പെടും. സി. പി. എമ്മിന്രെ സമരങ്ങളിലെല്ലാം ഇപ്പോള്‍ അവരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകള്‍ ശിവസേനയെ ശിവന്‍കുട്ടിസേന എന്നാണ് വിളിക്കുന്നത്. പിണറായി വിജയന് കീജയ് വിളിക്കാന്‍ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നു.

NO COMMENTS

LEAVE A REPLY