അഴീക്കോട് സദാചാര ഗുണ്ടായിസത്തില്‍ അഞ്ചു പേര്‍ പൊലീസ് പിടിയില്‍

225

കൊടുങ്ങല്ലൂര്‍: അഴീക്കോട് അവിഹിതബന്ധം ആരോപിച്ച്‌ മത്സ്യത്തൊഴിലാളിയെ നഗ്നാക്കി കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടി. സിയാദ്, ബാബു, മിഖില്‍, സായിക്കുമാര്‍, ഷിക്കു എന്നിവരാണ് പിടിയിലായത്. കൂടുതല്‍ പേരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച്ച രാത്രിയിലാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. മേനോന്‍ ബസാര്‍ പള്ളിപ്പറമ്ബില്‍ സലാം സുലൈമാനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ബ്രിട്ടനിലെ പ്രമുഖ പത്രമായ ദ സണ്‍ വരെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. അഴീക്കോട് സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചതിന് ശേഷം ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവില്‍ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ സലാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ പല്ലുകള്‍ നഷ്ടപ്പെട്ടു. കൊടുങ്ങല്ലൂരിലെ സദാചാര പൊലീസ് ചമഞ്ഞു ചില തല്‍പര കക്ഷികള്‍ നടത്തിയ ഈ ആക്രമണത്തില്‍ നടപടി ശക്തമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നതിന് വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകരായ ഇ എസ് സാബു, കെ പി സുനില്‍കുമാര്‍, പി എസ് മണിലാല്‍, ടി എസ് സുദര്‍ശന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY