ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ യോഗം ഇന്ന്

221

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും യോഗം ചേരുക. നേരത്തെ മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ച യോഗത്തല്‍ പങ്കെടുത്ത ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ള 17 പാര്‍ട്ടികള്‍ ഇന്നും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കും. വൈറല്‍ പനി ബാധിതനായി ചികിത്സയില്‍ കഴിയുകയായതിനാലാണ് വിട്ടു നില്‍ക്കുന്നതെന്നാണ് വിശദീകരണം. അതേസമയം, പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാറിന്റ പാറ്റ്ന സന്ദര്‍ശനത്തിന് മുന്നോടിയായി നിതീഷ്കുമാര്‍ പാറ്റ്ന വിട്ടു എന്ന വാര്‍ത്തകളുമുണ്ട്. നേരത്തെ എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് നിതീഷ്കുമാര്‍ പിന്തുണ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചര്‍ച്ചക്കു വിളിച്ചാല്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കിയിരുന്നു. കോവിന്ദ് പിന്തുണ നല്‍കിയത് ഒറ്റപ്പെട്ട സംഭവമാണെന്നും മോദി ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും ജെ ഡി യു വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും കരുത്തുറ്റ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച്‌ 2019 തിരഞ്ഞെടുപ്പിന് മുമ്ബ് പ്രതിപക്ഷത്തിന്റെ യോജിപ്പ് ശക്തിപ്പെടുത്താനുള്ള നീക്കമാണ് പ്രതിപക്ഷ പാളയത്തില്‍ നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നണിക്കെതിരെ മഹാസഖ്യ രൂപവത്കരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മുമ്ബ് പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കത്തിനായിരിക്കും ഇന്നത്തെ യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സ്വീകരിക്കുക.

NO COMMENTS