തമിഴ്നാട്ടില്‍ സിപിഐ എമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലം – കോയമ്ബത്തൂര്‍

141

കോയമ്ബത്തൂര്‍ : തമിഴ്നാട്ടില്‍ സിപിഐ എമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലമാണ് കോയമ്ബത്തൂര്‍. ഡിഎംകെയുടെയും സിപിഐ എമ്മിന്റെയും സ്വാധീനമേഖലയാണ് കോയമ്ബത്തൂര്‍.
തമിഴ്നാട്ടിലെ മതനിരപേക്ഷ പുരോഗമന മുന്നണി സ്ഥാനാര്‍ഥിയായി കോയമ്ബത്തൂരില്‍ മത്സരിക്കുന്ന സിപിഐ എം നേതാവ് പി ആര്‍ നടരാജന്റെ വിജയത്തിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ വ്യവസായ നഗരത്തില്‍ ഊര്‍ജിതമായി.

കോയമ്ബത്തൂരിലെ സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, കുടിവെള്ള പ്രശ്നമടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പി ആര്‍ നടരാജന്‍ പറഞ്ഞു.2009ലെ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി കോയമ്ബത്തൂരില്‍നിന്ന് ജയിച്ച പി ആര്‍ നടരാജന‌് ജനങ്ങളുമായി ഹൃദയബന്ധമുണ്ട്. പി ആര്‍ നടരാജന്‍ എംപിയായിരുന്ന കാലഘട്ടത്തിലാണ് നഗരത്തില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളടക്കം നിരവധി പാലം നിര്‍മിച്ചത്. നഗരത്തില്‍ മെട്രോ റെയിലിന്റെ സാധ്യത ആരായാന്‍ ഇ ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവും തമിഴ്നാട്ടിലെ എഐഎഡിഎംകെ ഭരണവും ചേര്‍ന്ന് തകര്‍ത്ത തമിഴകത്തിന്റെ പ്രതീകമാണ് കോവൈ നഗരം. ജനങ്ങള്‍ക്ക് ഈ ഭരണങ്ങളോടുള്ള ശക്തമായ അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവൈ നോര്‍ത്ത്, കോവൈ സൗത്ത്, സിംഗനല്ലൂര്‍, കൗണ്ടം പാളയം, സൂലൂര്‍, പല്ലടം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോയമ്ബത്തൂര്‍ ലോക്‌സഭാ മണ്ഡലം. 17.20 ലക്ഷം വോട്ടര്‍മാരുണ്ട്. പാര്‍വതി കൃഷ്ണന്‍, കെ രമണി, കെ ബാലദണ്ഡായുധം, കെ സുബ്ബരായന്‍, പി ആര്‍ നടരാജന്‍ എന്നീ കമ്യൂണിസ്റ്റ് നേതാക്കളെ ലോക‌്സഭയിലേക്ക‌് അയച്ച നഗരമാണിത്.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ പത്തിനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് ഏപ്രില്‍ 14 നും ബൃന്ദ കാരാട്ട് ഏപ്രില്‍ ആറിനും കോയമ്ബത്തൂരില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി ഏപ്രില്‍ മൂന്നിന് നടക്കും. കോയമ്ബത്തൂര്‍ നഗരത്തിലെ മലയാളികളും പി ആര്‍ നടരാജന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേകം പ്രചാരണം നടത്തും.

വാട്ടര്‍ പമ്ബുകളുടെ നിര്‍മാണം കോയമ്ബത്തൂരിന്റെ കുത്തകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം വാട്ടര്‍ പമ്ബുകളുടെ ഉല്‍പ്പാദനവും വിറ്റുവരവും പകുതിയായി. ജിഎസ്ടി വരുംമുമ്ബ് കോയമ്ബത്തൂരില്‍ മാത്രം അയ്യായിരം വാട്ടര്‍ പമ്ബ് നിര്‍മാണ യൂണിറ്റുകള്‍ ഉണ്ടായിരുന്നുവെന്ന് വാട്ടര്‍ പമ്ബ് നിര്‍മാതാക്കളുടെ സംഘടനയായ കോപ്പ്മയുടെ പ്രസിഡന്റ് മണിരാജ് ദേശാഭിമാനിയോട് പറഞ്ഞു. ജിഎസ്ടിക്ക‌ു മുമ്ബ് അഞ്ചു ശതമാനം വാറ്റ് ആയിരുന്നു. ജിഎസ്ടി വന്നശേഷം ജോബ് ഓര്‍ഡറുകള്‍ക്കും നികുതി ചുമത്തി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ള പമ്ബു സെറ്റുകളില്‍ 80 ശതമാനം കോയമ്ബത്തൂരിലാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. അഞ്ചു ലക്ഷത്തിലധികം പേര്‍ തൊഴില്‍ ചെയ്തിരുന്ന മേഖലയില്‍ ഇപ്പോള്‍ പകുതി തൊഴിലാളികളേയുള്ളൂവെന്ന് മണിരാജ് പറഞ്ഞു. വെറ്റ് ഗ്രൈന്‍ഡര്‍ അടക്കം നിരവധി വൈദ്യുതോപകരണങ്ങളുടെയും സ്പെയര്‍ പാര്‍ടുകളുടെയും നിര്‍മാണം നടത്തുന്ന ചെറു യൂണിറ്റുകളില്‍ പകുതിയിലധികം പൂട്ടി.

NO COMMENTS