കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം ; മന്ത്രി വി. അബ്ദൂറഹിമാൻ

58

സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹി മാൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക മേഖലയുടെ സംഭാവന അഞ്ച് ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ മുൻ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റിന്റെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ ചെയർമാനുമായ സമിതിക്ക് അന്തിമരൂപമായി.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവരാണ് സംഘാടക സമിതി വൈസ് ചെയർമാന്മാർ. കായികവകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ജനറൽ കൺവീനറും കായികവകുപ്പ് ഡയറക്ടർ രാജീവ്കുമാർ ചൗധരി കൺവീനറും, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ എന്നിവർ കോ കൺവീനർമാരുമാണ്. ജോയിന്റ് കൺവീനർമാരായി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എ ലീന, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ അജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര കായിക സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള ജില്ലാ സ്‌പോർട്‌സ് സമ്മിറ്റുകൾ പൂർത്തിയാക്കുകയും പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകൾ ആരംഭിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY