മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മജീദ് ഫൈസി

201

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസിയാണ് സ്ഥാനാര്‍ത്ഥി. നേരത്തെ എസ്ഡിപിഐ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കുഞ്ഞാലിക്കുട്ടിയുമായുള്ള നീക്ക് പോക്കിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനം.

പതിനാലാം തീയതി കൊണ്ടോട്ടിയില്‍ വച്ച്‌ കുഞ്ഞാലിക്കുട്ടിയും ഇടിയുമായി നടന്ന രഹസ്യ ചര്‍ച്ചയില്‍ മജീദ് ഫൈസിയും പങ്കെടുത്തിരുന്നു. വിവാദ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത് ലീഗാണെന്ന് അബ്ദുള്‍ റഹ്മാന്‍ ഫൈസി വെളിപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെടിഡിസി ഹോട്ടലില്‍ വച്ച്‌ രാത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച വിവാദമായിരുന്നു.

പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചര്‍ച്ചയില്‍ പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ് വിഷയമായതെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്ന വിശദീകരണവുമായി അന്ന് തന്നെ ലീഗ് വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നായിരുന്നു ഇ ടി അന്ന് വിശദീകരിച്ചത്.

NO COMMENTS