കൊല്ലം: സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാനായി കരുതിയിരുന്ന അരിയിൽ പുഴുക്കൾ കണ്ടെത്തി. പത്തനാപുരം പുന്നല ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
നാനൂറിലധികം കുട്ടികളാണ് സ്‍കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നത്. ഇവിടെ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി കുട്ടികൾ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു രണ്ട് ദിവസം മുമ്പ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പി ടി എ ഭാരവാഹികള്‍ സ്‍കൂളിലെത്തി പ്രധാന അധ്യാപികയോട് സംഭവം പറഞ്ഞിരുന്നു.
വീണ്ടും കുട്ടികള്‍ക്ക് ഇതേ അരി ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കിയതോടെയാണ് രക്ഷിതാക്കളും പി ടി എ ഭാരവാഹികളും വീണ്ടും സ്ക്കൂളിലെത്തിയത്. പിറവന്തൂര്‍ പഞ്ചായത്തിലും മാങ്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സ്‍കൂളില്‍ സൂക്ഷിച്ചിരുന്ന അരി പരിശോധിച്ചപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. പുഴുവിനെ കണ്ടെത്തിയ അരിയുമായി പഞ്ചായത്ത് അധികൃതരും പി ടി എ ഭാരവാഹികളും പത്തനാപുരത്തെ മാവേലി സ്റ്റോറിലെത്തി പ്രതിഷേധിച്ചു. ആരോഗ്യവകുപ്പ് മാവേലി സ്റ്റോറിലും പരിശോധന നടത്തി. പുനലൂര്‍ എ ഇ ഒ ബി ഉണ്ണികൃഷ്ണനും സ്‍കൂളിലെത്തി.