സംസ്ഥാനത്തെ റബർ ബോർഡ് മേഖലാ ഓഫിസുകൾ കേന്ദ്രസര്‍ക്കാര്‍ പൂട്ടുന്നു

311

കോട്ടയം: ചെലവു ചുരുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് റബർ ബോർഡ് മേഖലാ ഓഫിസുകൾ കേന്ദ്രസര്‍ക്കാര്‍ പൂട്ടുന്നു. റബർ സബ്സിഡിയും പൂർണമായും നിർത്തലാക്കാനാണ് കേന്ദ്രനീക്കം. ഇതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ലക്ഷത്തിലധികം റബർ കർഷകര്‍ കടുത്ത പ്രതിസന്ധിയിലായി. റബർ ബോർഡിനു കീഴിൽ രാജ്യത്താകെ നാൽപത്തിനാല് മേഖലഓഫീസുകളാണുള്ളത്. ഇതിൽ ഇരുപത്തിയാറും കേരളത്തിലാണ്. റബർമേഖലയുമായി ബന്ധപ്പെട്ട് കർഷകർ നേരിട്ട് ഇടപടുന്നത് റീജണൽ ഓഫിസുകളുമായാണ്. സബ്സ്ഡി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും കർഷകർക്ക് നൽകുന്നതും ഈ ഓഫിസുകൾ മുഖേനയാണ്. റബർ ഉൽപാദക സഹകരണ സംഘങ്ങൾ അഥവാ ആർപിഎസുകൾ പ്രവർത്തിക്കുന്നതും റീജണൽ ഓഫിസുകൾക്ക് കീഴിലാണ്. കോട്ടയം ഓഫീസ് ഈ മാസം താഴുവീഴും. ചങ്ങനാശേി, കോട്ടയം ഓഫിസുകൾ ഇനി ഒരുമിച്ചാവും പ്രവർത്തിക്കുക. കോട്ടയം ഓഫിസ് പൂട്ടുന്നതോടെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ കർഷകർ ആവശ്യങ്ങൾക്കായി ഇനി ചങ്ങനാശേരിയിൽ പോകേണ്ടിവരും. മാത്രമല്ല ചങ്ങനാശേരിയാകട്ടെ റബർ കർഷകർ കുറവുള്ള മേഖലയുമാണ്. കഴിഞ്ഞ മാസം എറണാകുളം, കോതമംഗലം ഓഫിസുകൾ പൂട്ടുകയും ഇവ മൂവാറ്റുപുഴ മേഖലയിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം കാസർകോട്, മണ്ണാർക്കാട്, ഈരാറ്റുപേട്ട, തിരുവനന്തപുരം, ശ്രീകണ്ഠാപുരം, തലശേരി ഓഫിസുകൾ കൂടി പൂട്ടാനാണ് നീക്കം.

NO COMMENTS

LEAVE A REPLY