ജൈവകൃഷി പ്രോത്സാഹനത്തിനു ജൈവ കാർഷിക മിഷൻ ; പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും ലക്ഷ്യമെന്നു കൃഷി മന്ത്രി

7

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിയെടുക്കാൻ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കു കഴിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൈവ കാർഷിക മിഷന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനീച്ച കൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയും ലക്ഷ്യം കൈവരിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ച് കർഷകർക്കു ലാഭകരമായി കൃഷി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സുസ്ഥിര ജൈവകൃഷി വികസന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കും.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള കൃഷിമുറകൾ നടപ്പാക്കുക, സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദ ജൈവകൃഷി എന്നീ ആശയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വ്യത്യസ്ത കാർഷിക പാരിസ്ഥിക മേഖലയിലും യൂണിറ്റുകളിലും വരുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുത്തു ജൈവകൃഷി നടപ്പിലാക്കുക, ഓരോ വർഷവും കുറഞ്ഞത് 10,000 ഹെക്ടർ വീതം സ്ഥലത്ത് ഈ പഞ്ചായത്തുകളിൽ ജൈവകൃഷി വ്യാപിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി ചെയ്യുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.

തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ, ഫാമുകൾ എന്നിവർ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ജൈവ കൃഷി തുടരുമെന്ന് മിഷൻ ഉറപ്പാക്കും. ഓരോ കൃഷിയിടത്തിലും നിശ്ചിത അനുപാതത്തിലുള്ള ഭൂമിയെങ്കിലും ജൈവകൃഷിയിലേയ്ക്ക് മാറ്റുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക. ഫാം പ്ലാൻ മാതൃകയിൽ ഐഎഫ്എസ് പ്ലോട്ടുകളുടെ വികസനത്തിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ 10 ശതമാനത്തിൽ കുറയാത്ത സ്ഥലത്തു ജൈവകൃഷി ആരംഭിക്കുക, ജൈവകൃഷിക്ക് ആവശ്യമായി വരുന്ന ഉത്പാദനോപാധികൾ പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതിനുള്ള ചെറുകിട സംരംഭങ്ങൾ, കൃഷിക്കൂട്ടം, കാർഷിക കർമസേന, കുടുംബശ്രി, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങുക, ജൈവ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള വിപണന സംവിധാനം ഒരുക്കുകയും ജൈവ ഉത്പന്നങ്ങൾക്കു മതിയായ വില ലഭിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നിവയും ഇതിന്റെ ലക്ഷ്യമാണ്.

ജൈവ ഉത്പന്നങ്ങൾക്കു സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള സംവിധാനവും നടപടിക്രമങ്ങളും വികസിപ്പിക്കുക, കേരളത്തിന്റെ തനതായ ജൈവ ഉത്പന്നങ്ങൾ പ്രത്യേക ബ്രാൻഡിൽ വിൽപ്പന നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുക, ജൈവകൃഷിക്കു നിഷ്‌കർഷിച്ചിട്ടുള്ള വിത്ത് ഉൾപ്പെടെയുള്ള ഉത്പാദനോപാധികളുടെ ഗുണനിലവാരം ഉറപ്പാക്കി കർഷകരിൽ എത്തിക്കുന്നതിനും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനം കൊണ്ടുവരിക, എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ജൈവകൃഷി മിഷന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ കൃഷിക്കൂട്ടങ്ങളേയും എഫ്പിഒകളേയും യോജിപ്പിച്ചു തയ്യാറാക്കുക. മാതൃകാപരമായി നടപ്പിലാക്കുന്ന പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ നൽകുക തുടങ്ങിയവയും ജൈവ കാർഷിക മിഷൻ ലക്ഷ്യമിടുന്നു.

കൃഷി വകുപ്പ് മന്ത്രി ചെയർപേഴ്‌സണായുള്ള ഗവേർണിംഗ് കൗൺസിലും, വിവിധ വകുപ്പുകളുടെയും കാർഷിക അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികൾ അംഗങ്ങളായുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയുമാണ് ജൈവ കാർഷിക മിഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പ്രാദേശികാടിസ്ഥാനത്തിൽ മിഷന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, അവലോകനം ചെയ്യുന്നതിനുമായി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി – അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ, കൃഷിക്കൂട്ട പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാതല കോർഡിനേഷൻ കമ്മറ്റി, കോർഡിനേഷൻ കമ്മിറ്റി, ഗ്രാമപഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ തല കോർഡിനേഷൻ കമ്മിറ്റി എന്നിങ്ങനെ ഘടനാ സംവിധാനങ്ങളും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY