ഇനി നിർമ്മാണരംഗത്തേക്കും തൊഴിലുറപ്പുകാർ: സംസ്ഥാനത്തെ തൊഴിലുറപ്പ് അടുക്കള മതിലകത്ത്

153

തൃശൂർ : കാട് വെട്ടലും കാനവൃത്തിയാക്കലും കയ്യാല നിർമ്മിക്കലും മാത്രമല്ല. കുഞ്ഞുങ്ങൾക്കുളള ഊട്ടുപുരകൂടി പണിയാൻ പ്രാപ്തരാണെന്ന് തെളിയിക്കുകയാണ് മതിലകത്തെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ വനിതകൾ. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്ഥിരം പണികളിൽ നിന്നുളള വേറിട്ടൊരു സഞ്ചാരം. സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പെണ്ണുങ്ങൾ നിർമ്മിച്ച അടുക്കളയിൽ നിന്നാണ് ഇനി മുതൽ മതിലകം പാപ്പിനി വട്ടം ഗവ. എൽ പി സ്‌കൂളിലെ കുട്ടികൾക്കുളള ഭക്ഷണം.

ഉണ്ണികൾക്കുളള ഊട്ടുപുര പദ്ധതിയുടെ ഭാഗമായാണ് തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ അടുക്കള പണിയുന്നത് നിർമ്മാണപ്രവൃത്തികളിലേക്കുളള തൊഴിലുറപ്പ് ഗാഥ. ആധുനിക രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ സർക്കാർ വിദ്യാലയങ്ങളിലെ നിർമ്മാണ പ്രവൃത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

30 വനിതകൾ ഭാഗമാകുന്ന അടുക്കള നിർമ്മാണം വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. 10,85000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഊട്ടുപുര വഴി 354 തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും. 700 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന അടുക്കള 2020 ജൂൺ ഒന്നിന് നിർമ്മാണം പൂർത്തീകരിച്ച് കുട്ടികൾക്ക് തുറന്നുകൊടുക്കാൻ കഴിയുന്ന വിധത്തിലാണ് പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. ഊട്ടുപുരയ്ക്കായുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ നിർമ്മിച്ച് നൽകുന്നതും മതിലകം പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 515 കുടുംബങ്ങൾക്ക് നൂറ് തൊഴിൽ ദിനങ്ങളും കർഷകരെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി 18 പേർക്ക് പശു തൊഴുത്തും ജലസംരക്ഷണത്തിന്റെ ഭാഗമായി 30 പൊതുകിണർ പുനരുദ്ധാര ണവും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നടപ്പിലാക്കി.ഉണ്ണികൾക്ക് ഒരു ഊട്ടുപുരയുടെ തറക്കല്ലിടൽ കർമ്മം മതിലകം പാപ്പിനിവട്ടം ഗവൺമെന്റ് എൽ പി സ്‌കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബാലഗോപാലൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രൻ, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

NO COMMENTS