യമനില്‍ സൈനിക നടപടി ശക്തമാക്കുമെന്ന് അറബ് സഖ്യം

175

സന: ഇടവേളക്കുശേഷം യമനില്‍ അറബ് സഖ്യം സൈനിക നടപടി ശക്തമാക്കുന്നു. യെമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്‍ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടന്നുവന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിതെന്ന് സഖ്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസീരി അറിയിച്ചു.
യമനില്‍ തങ്ങളുടെ അധീനതയില്‍പ്പെട്ട പ്രദേശങ്ങളുടെ ഭരണ നിര്‍വഹണത്തിനായി പത്തംഗം രാഷ്ട്രീകാര്യസമിതി രൂപീകരിച്ചതായി ഹൂതികള്‍ പ്രഖ്യാപിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയത്. തൊട്ടുപിന്നാലെ സൗദി അതിര്‍ത്തിയില്‍ ഹൂതികള്‍ സൈനിക വിന്യാസം നടത്തുകയും ചെയ്തു.
അതിര്‍ത്തിയിലെ വെടിവെപ്പില്‍ സഖ്യസേനയുടെ സൈനികന്‍ കൊല്ലപ്പെട്ടതായും ഇതിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അഹമ്മദ് അല്‍ അസീരി പറഞ്ഞു. സൈനിക നടപടികള്‍ അവസാനിപ്പിച്ച് ബലപ്രയോഗത്തിലൂടെയല്ലാതെ സമാധാനം പുനസ്ഥാപിക്കാന്‍ നടപടികളെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറബ് സഖ്യം ഓപ്പറേഷന്‍ റീസ്റ്റോറിങ് ഹോപ് ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY