യുവതിയെ കടന്നുപിടിച്ചത് ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ തന്നെയെന്ന് പോലീസ്

182
photo credit : mathrubhumi

കൊച്ചി: സര്‍ക്കാര്‍ വക്കീല്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെതിരെയുള്ള കേസില്‍ ശക്തമായ നിലപാടുമായി പോലീസ്. നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചത് ധനേഷ് മാഞ്ഞൂരാന്‍ തന്നെയാണെന്ന് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ട്.
അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പോലീസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ച കോടതി കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. പത്തു ദിവസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. ഇതിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പോലീസിന് നിര്‍ദേശം നല്‍കി.
ധനേഷിനെതിരെ ശക്തമായ തെളിവുകളുമായാണ് പോലീസ് ഇന്ന് കോടതിയില്‍ എത്തിയത്. ധനേഷിനെതിരെ 35 ഓളം സാക്ഷികള്‍ മൊഴി നല്‍കി. ധനേഷിന്റെ പിതാവും ബന്ധുക്കളും പരാതിക്കാരിയുടെ വീട്ടിലെത്തി സത്യവാങ്മൂലം ബലമായി എഴൂതി വാങ്ങിയിരുന്നു. സമ്മര്‍ദ്ദം ചെലുത്തിയാണിത് ചെയ്തത്. തമ്മനം സ്വദേശിയായ ഗുണ്ടയെ ഇതിനായി ഉപയോഗിച്ചുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. പോലീസിന്‍റെ കണ്ടെത്തലുകള്‍ മൊഴിയായി ആയി എഴുതി നല്‍കാന്‍ ജസ്റ്റീസ് ഫിലിപ്പ് തോമസ് നിര്‍ദേശം നല്‍കി.
വനിതാ സെല്‍ സി.ഐ രാധാമണിയാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പുറത്തുപോയത് പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിന് തുടക്കമിട്ടതും മാധ്യമ വിലക്കില്‍ കലാശിച്ചതും ധനേഷ് മാത്യു മാഞ്ഞൂരാനുമായി ബന്ധപ്പെട്ട കേസിലായിരുന്നു.

NO COMMENTS

LEAVE A REPLY