തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സി.പി.എമ്മിന്‍റെ അനുനയ നീക്കം പാളി. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കേണ്ടന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സി.പി.എം ഇടപെടലിന് പിന്നാലെ കൂടിയ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രിന്‍സിപ്പാള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രിന്‍സിപ്പാളിന്‍റെ രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അക്കാദമി ഡയറക്ടര്‍ അഡ്വ. നാഗരാജ് വ്യക്തമാക്കി. യോഗത്തിന് ശേഷമാണ് ഡയറക്ടര്‍ തീരുമാനം അറിയിച്ചത്. വിദ്യാര്‍ത്ഥി സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്യുകയാണെന്നും നാഗരാജ് ആരോപിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണ്.
വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പിടിവാശി കാണിക്കുകയാണ്. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരുക എന്നത് ലക്ഷ്മി നായരുടെ വ്യക്തിപരമായ അവകാശമാണ്. രാജി ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിന് കഴിയില്ലെന്നും അഡ്വ. നാഗരാജ് പറഞ്ഞു. ജോലി ചെയ്യാനുള്ള ലക്ഷ്മി നായരുടെ അവകാശം നിഷേധിക്കാനാകില്ലെന്നും അഡ്വ. നാഗരാജ് കൂട്ടിച്ചേര്‍ത്തു. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സമയവായ നിര്‍ദ്ദേശമാണ് സി.പി.എം മുന്നോട്ടു വച്ചത്. അക്കാദമി ഡയറക്ടറെ എ.കെ.ജി സെന്‍ററിലേക്ക് വിളിച്ചു വരുത്തിയാണ് സി.പി.എം നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.