കേരളീയം ; കൊച്ചിവാട്ടർ മെട്രോ തലസ്ഥാനനഗരിയിൽ

16

കേരളത്തിൽ ജലഗതാഗതസംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തല സ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതി ക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാന നഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടർ മെട്രോയെ അനന്തപുരിയിലെത്തിക്കുന്നത്. കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയി ലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. പൊതുജനങ്ങൾക്ക് വാട്ടർമെട്രോയിൽ കയറാനുള്ള അവസരവുമൊരുക്കും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ എത്തിക്കുക.

കേരളത്തിന്റെ പരമ്പരാഗത ഗതാഗതമാർഗമായ ജലപാത നവീകരിച്ചുള്ള വികസനമുന്നേറ്റത്തിന്റെ സാക്ഷ്യപത്രം എന്നനിലയിൽ കൂടിയാണ് നൂറു ശതമാനം ഹരിതഊർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോ കേരളീയം പ്രദർശനവേദിയിലേക്ക് എത്തുന്നത്.

ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനിയിൽ ജലസംരക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വലിയ ഇൻസ്റ്റലേഷനും പ്രദർശനവും ഉണ്ടാകും. കേരളീയത്തിന്റെ മറ്റു പ്രധാനവേദികളായ സെൻട്രൽ സ്റ്റേഡിയത്തിലും കനകക്കുന്നിലും യൂണിവേഴ്സിറ്റി കോളജിലും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റലേഷനുകൾ ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. കേരളീയത്തിന്റെ ഭാഗമായി കനക ക്കുന്നിൽ നടക്കുന്ന ഭക്ഷ്യമേളയിൽ ഉൽപാദിപ്പിക്കപ്പെടുന്ന മലിനജലം സ്വഭാവികരീതിയിൽ ശുദ്ധീകരിക്കുന്ന ഡിവാട്ട്സ് (ഡീസെൻട്രലൈസ്ഡ് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ്) സംവിധാനത്തിന്റെ മാതൃകാപ്രദർശനവും ഉണ്ടാകും.

ജലം സംരക്ഷിക്കൂ, ഹരിതമായിരിക്കൂ (സേവ് വാട്ടർ, സ്റ്റേ ഗ്രീൻ) എന്ന മുദ്രാവാക്യത്തിലൂന്നിയായിരിക്കും ക്യാമ്പയിൻ. കേരളത്തി ന്റെ തനതായ ജലസംരക്ഷണരീതികൾ, ജലസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടേയും ഇടപെടലുകളും ജനകീയ ജലസംരക്ഷണ അനുഭവങ്ങളും മേളയുടെ ഭാഗമാകും. ജലസംരക്ഷണക്യാമ്പയിന്റെ വിജയത്തിനായി നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷയായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY