കേരളീയം ; നഗരത്തിൽ വൻ സുരക്ഷയൊരുക്കി പോലീസ്

3

കേരളീയത്തിലെത്തുന്ന സന്ദർശകർക്ക് സുരക്ഷയൊരുക്കാൻ വൻ സന്നാഹങ്ങളുമായി പോലീസ്. 1,300 പോലീസ് ഉദ്യോഗസ്ഥരെയും 300 എൻ.സി.സി വോളണ്ടിയർമാരേയും ഉൾപ്പെടുത്തിയുള്ള സുരക്ഷാപദ്ധതി ആണ് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളത്.

സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നാല് എസ്.പി, 11 എ.സി.പി, 25 ഇൻസ്‌പെക്ടർ, 135 എസ്.ഐ, 905 സിവിൽ പോലീസ് ഉദ്യോഗസ്ഥർ, 242 വനിതാ പോലീസ് ഉദ്യോഗസ്ഥർ കൂടാതെ 300 എൻ.സി.സി. വോളന്റീയർമാർ എന്നിവരടങ്ങുന്ന വൻസംഘത്തെയാണു നിയോഗിച്ചിട്ടുള്ളത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എല്ലാ വേദികളിലും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. മഫ്തി പോലിസ് ഉദ്യോഗ സ്ഥരോടൊപ്പം ഷാഡോ പോലിസിന്റെ സേവനവും എല്ലാ വേദികളിലും ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം സിറ്റി പോലീസിന്റെ നാല് ഡ്രോണുകൾ സദാ നിരീക്ഷണം നടത്തുന്നുണ്ട്.

കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പോലീസിന്റെയും സ്മാർട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താത്കാലിക സി.സി. ടിവി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. താത്ക്കാലിക ക്യാമറാ ദൃശ്യങ്ങൾ കനകക്കു ന്നിലും പുത്തരിക്കണ്ടത്തുമുള്ള പോലീസ് കൺട്രോൾ റൂമിൽ ഇരുന്ന് തത്സമയം കാണാനുമാകും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡു കളിലും പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. എല്ലാ പ്രധാന വേദികളിലും പോലിസ് എയിഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളിൽ രണ്ട് സ്‌പെഷ്യൽ പോലീസ് കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

കേരളീയത്തിലെ സന്ദർശകർക്കു സൗജന്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന 20 കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുന്നതി നായി ഈസ്റ്റ് ഫോർട്ട് മുതൽ കവടിയാർ വരെയും കനകക്കുന്നിലും പബ്ലിക് അഡ്രസ് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY