പോലീസില്‍ ഒരു മതചിഹ്നവും പാടില്ലെന്ന് കെ.ടി ജലീല്‍

191

കോഴിക്കോട്: താടി വിവാദത്തില്‍ മുസ്ലീം ലീഗിന്‍റെ ആവശ്യത്തെ എതിര്‍ത്ത് തദ്ദേശ സ്വയം ഭരണ മന്ത്രി കെ.ടി ജലീല്‍. താടിയെന്നല്ല, പോലീസില്‍ ഒരു മതവിഭാഗത്തിന്‍റെ ചിഹ്നവും ഉപയോഗിക്കാന്‍ പാടില്ലെന്ന് ജലീല്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു. ഇസ്ലാം മത വിശ്വാസത്തില്‍ താടിവയ്ക്കുക എന്നത് നിര്‍ബന്ധമല്ല. അത് സുന്നത്താണെന്നാണ് വിശ്വാസം. എന്നാല്‍ ഇതിന്‍റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുവരാന്‍ പാടില്ല. പോലീസിന് ഒറ്റ ചിഹ്നമേയുള്ളു. അത് ‘കേരള പോലീസ്’ എന്ന ചിഹ്നമാണ്. അവിടെ വിഭജനം പാടില്ല. അങ്ങനെയുണ്ടായാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന ധനാഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ ഇസ്ലാം മതവിശ്വാസികളായ പോലീസുകാര്‍ക്ക് താടിവയ്ക്കാന്‍ അനുവാദം നല്‍കണമെന്ന് മുസ്ലീം ലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിം ആവശ്യപ്പെട്ടത്.
ഇതിനെ എതിര്‍ന്ന് ജലീല്‍ രംഗത്തുവന്നിരുന്നു. മുസ്ലീം മതവിശ്വാസികള്‍ക്ക് താടി നിര്‍ബന്ധമല്ലെന്നായിരുന്നു ജലീലിന്‍റെ നിലപാട്. അങ്ങനെയെങ്കില്‍ സഭയില്‍ ഇരിക്കുന്ന 18 ലീഗ് എം.എല്‍.എമാരും എന്തുകൊണ്ട് താടിവയ്ക്കുന്നില്ലെന്നും ജലീല്‍ ചോദിച്ചു. ഇതേതുടര്‍ന്ന് ജലീലും ലീഗ് എം.എല്‍.എമാരുമായി തര്‍ക്കവുമുണ്ടായി. സ്പീക്കര്‍ ഇടപെട്ടാണ് ചര്‍ച്ച അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY