ബംഗളൂരു: ബംഗളുരുവിലെ ജെപി നഗറിൽ ഗുണ്ടാ നേതാവിനെ അഞ്ചംഗ സംഘം വെട്ടികൊലപ്പെടുത്തി. സ്റ്റാൻഡ് കുട്ടി എന്നറിയപ്പെടുന്ന ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ജെപി നഗറിലുള്ള വീട്ടിൽ കയറി ഒരു സംഘം ശ്രീനിവാസിനെ വെട്ടികൊലപ്പെടുത്തിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്റ്റാൻഡ് കുട്ടി എന്ന പേരിലറിയപ്പെടുന്ന ശ്രീനിവാസിനെതിരെ ഏഴ് കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്ഥലത്തെത്തിയ ജെപി നഗർ പൊലീസും വിരലളടയാള വിദഗ്ദരും തെളിവെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ശ്രീനിവാസിനോട് പകയുണ്ടായിരുന്ന എതിർ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബംഗളുരു കമ്മീഷണറുടെ മേൽനോട്ടത്തിൽ മൂന്നംഗസംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.കഴിഞ്ഞയാഴ്‍ച മല്ലേശ്വരത്തും ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.