മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്, രണ്ട് കോടി ഗോളടിക്കും

18

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

ലോകകപ്പ്ഫുട്ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാർക്കു കളിലും ബസ് സ്റ്റാൻഡുകളിലും പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവൻ സമയവും പോസ്റ്റ് തയ്യാറാക്കി നിർത്തുകയും, ഇഷ്ടമുള്ളപ്പോൾ ആർക്കും വന്ന് ഗോൾ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി.

സെലിബ്രിറ്റി ഫുട്ബോൾ മത്സരം നടത്തും. തദ്ദേശ സ്ഥാപന തലത്തിലും കുടുംബശ്രീ, സ്‌കൂൾ, കോളേജ്, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റെസിഡൻസ് അസോസിയേഷൻ, ബസ് സ്റ്റാന്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങ ളിലും ഗോൾ ചലഞ്ച് നടത്തും.

ലഹരി മോചന കേന്ദ്രങ്ങൾ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. അവിടെ രഹസ്യമായി കുട്ടിയെ ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളിൽ വലിയതോതിൽ കൗൺസിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗൺസിലർമാർ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളിൽ നല്ല രീതിയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.

ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നില്ല എന്ന ബോർഡ് മുഴുവൻ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിക്കാനുള്ള നടപടിയും ഊർജ്ജിതമാക്കണം.

‘നോ ടു ഡ്രഗ്സ്’ പരിപാടിയുടെ ഭാഗമായി പോലീസ്, എക്സൈസ് വിഭാഗങ്ങൾ നടത്തിയപരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരണത്തിന് നൽകണം. മൂന്ന് മാസത്തിലൊരിക്കൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാതലത്തിൽ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം.

വിവിധ വകുപ്പുകൾ വ്യത്യസ്ത പരിപാടികൾ ഇപ്പോൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗ ത്തിന്റെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കാൻ എക്സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.

5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബർ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും.

അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാർത്ഥികളുടെ സഭകൾ ചേരണം. ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാവു ന്നതാണ്. ഗാന്ധിജയന്തി ദിനം മുതൽ കേരളപ്പിറവി ദിനം വരെ നടപ്പിലാക്കിയ വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ക്യാമ്പയിനിന്റെ ഉള്ളടക്കം, വിദ്യാർത്ഥികളുടെ അനുഭവങ്ങൾ മുതലായവ ക്ലാസ് സഭകളിൽ ചർച്ച ചെയ്യണം. സ്‌കൂൾ പാർലമെന്റ് / കോളേജ് യൂണിയൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകണം.

2022 ഡിസംബർ 4 മുതൽ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. ഈ ദിവസങ്ങളിൽ കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഡിസംബർ 9-ാം തീയതി മുഴുവൻ ക്ലാസ്റൂമുകളിലും കുട്ടികൾക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കണം. കുട്ടികൾ തന്നെയാകണം വായന നടത്തേണ്ടത്.

മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. മുഴുവൻ തദ്ദേശസ്വയം ഭരണ വാർഡുകളിലും സ്‌കൂൾ / കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൈകുന്നേരം ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കവല യോഗങ്ങൾ സംഘടിപ്പിക്കണം. എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, വിമുക്തി ക്ലബ് മുതലായവ യുടെ സംഘാടന പങ്കാളിത്തം ഉറപ്പാക്കണം. കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ മുതലായവയെ ഈ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണി ചേർക്കണം. കൃത്യമായ ആസൂത്രണവും ചിട്ടയായ സംഘാടനവും ഇതിന് ആവശ്യമായി വരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കവലയോഗങ്ങൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതിയുടെ യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളണം. തുടർന്ന് വാർഡുതല സമിതികൾ പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം.

2023 ജനുവരി 26 ന് ക്ലാസ് സഭകൾ നടത്തും. ഈ വർഷത്തെ പ്രവർത്തനാവലോകനം, അവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ, അടുത്ത അക്കാദമിക വർഷാരംഭത്തിൽ നടത്തേണ്ട പ്രവർത്തനാസൂത്രണം എന്നിവ നടത്തണം. ലഹരിമുക്ത ക്യാമ്പസിനായുള്ള സ്‌കൂൾ/കോളേജുതല തുടർപ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാനിന് ക്ലാസ് സഭകൾ അംഗീകാരം നൽകണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വിപുലീകൃത യോഗം സംഘടിപ്പിക്കും. ഈ യോഗത്തിൽ കുട്ടികൾക്ക് നൽകിയ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റ് / ഫ്ളാഷ് മോബ് / സംഗീതശില്പം / നാടകം/ ചൊൽക്കാഴ്ച മുതലായ രംഗാവിഷ്‌ക്കാരങ്ങളുടെ അവതരണം നടത്തണം. ഒന്നു മുതൽ 3 മണിക്കൂർ വരെ ദൈർഘ്യമുള്ള പരിപാടികളായി ആസൂത്രണം ചെയ്യാവുന്നതാണ്. സമയവും വേദിയും തദ്ദേശ സ്വയംഭരണതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി നിശ്ചയിക്കണം.

സ്‌കൂൾ / കോളേജുതല ലഹരിവിരുദ്ധ തുടർപ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാൻ തദ്ദേശ സ്വയംഭരണ അധ്യക്ഷന് കൈമാറുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ആന്റി നാർക്കോട്ടിക് ദിനമായ 2023 ജൂൺ 26 മുതൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ജനുവരി 26 നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ എം. ബി. രാജേഷ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ആർ. ബിന്ദു, വീണാ ജോർജ്ജ്, വി. അബ്ദുറഹ്‌മാൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS