ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടുമെന്ന് ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും

278

വാഷിങ്ടണ്‍: മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പറഞ്ഞത്.മോദിയുടെ സാമ്ബത്തിക പരിഷ്കാരങ്ങള്‍ പ്രശംസനീയമാണെന്ന് ട്രംപ് പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയെക്കുറിച്ച്‌ ട്രംപിന് നല്ല ധാരണയാണ് ഉള്ളതെന്നും മോദിയും പ്രതികരിച്ചു.ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്നാണ് മോദി വിശേഷിപ്പിച്ചത്. അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ട്. ഭീകരത ലോകത്തെ ബാധിച്ചിരിക്കുന്ന കാന്‍സറാണ്. അത് തുടച്ചു നീക്കിയേ പറ്റു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ.വൈറ്റ്ഹൗസിലെത്തിയ മോദിയെ, ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേര്‍ന്നാണ് സ്വീകരിച്ചത്.അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ട്രംപുമായി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണെന്നും ട്രംപ് പറഞ്ഞു.

NO COMMENTS