എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സർവൈലൻസ്

4

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടെലിഫോണിക് സർവൈലൻസ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിശീലനം സിദ്ധിച്ച ജില്ലാ റെസ്പോൺസ് ടീമാണ് ഈ സേവനം ലഭ്യമാക്കുന്നത്. സഹായം ആവശ്യമുള്ളവരെ നേരിട്ട് വിളിച്ച് മാർഗനിർദേശങ്ങളും മാനസിക പിന്തുണയും നൽകും. ഇതിനായി കൗൺസിലർമാരുടെ സേവനം ലഭ്യാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ നടത്തുന്ന വിവരശേഖരണത്തിന്റെ ഭാഗമായി ആകെ 7421 പേരുടെ വിവരങ്ങൾ ശേഖരിച്ചു. സഹായം ആവശ്യമുള്ളവരെ ഉടൻ കണ്ടെത്തി സേവനങ്ങൾ നൽകുന്നതിനും കിടപ്പ് രോഗികൾ, ഗർഭിണികൾ, മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവർ തുടങ്ങിയ കൂടുതൽ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടർ നിരീക്ഷണങ്ങളും സേവനങ്ങളും നൽകുന്നതിനാണ് വിവരശേഖരണം നടത്തുന്നത്. പരിശീലനം നേടിയ ആശ പ്രവർത്തകരാണ് വിവരശേഖരണം നടത്തുന്നത്.

പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുന്നതിന് സജ്ജമാക്കിയ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡീയാട്രിക്, ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്. എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നിവയ്ക്കായുള്ള ഉപകരണങ്ങളും സജ്ജമാക്കി. പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രക്ഷാപ്രവർത്തനങ്ങളിൽ എർപ്പെട്ടവർക്കും ആരോഗ്യ പ്രവർത്തകർക്കും വോളണ്ടിയർമാർക്കും ചികിത്സക്കായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

ആറ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലൂടെ 411 പേർക്ക് സേവനം നൽകി. 11 സെന്ററുകളിൽ ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിൽ 48 പേർക്ക് സേവനം നൽകി. ശ്വാസ് ക്ലിനിക്കിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY