ഇംഫാൽ : മണിപ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ്. സംസ്ഥാനത്ത് 84 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ പൂർണ വിവരങ്ങൾ പുറത്തുവരുന്നതോടെ വോട്ടിംഗ് 86 ശതമാനമായി ഉയർന്നേക്കാം. വൈകുന്നേരം മൂന്നുവരെ 80 ശതമാനമായിരുന്നു പോളിംഗ്. പലസ്ഥലങ്ങളിലും നിശ്ചിത സമയം അവസാനിച്ചിട്ടും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 168 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 38 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഒരിടത്തുമാത്രം അക്രസംഭവം റിപ്പോർട്ട് ചെയ്തു. സ്ഥാനാർഥിയെ ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനുമായി 8,408 അർധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. സംസ്ഥാന പോലീസിനെ പോളിംഗ് സ്റ്റേഷനുകളിലൊന്നും നിയമിച്ചിരുന്നില്ല.