ട്വന്റി 20 : ഇംഗ്ലണ്ടിന് 203 റണ്‍സ് വിജയലക്ഷ്യം

223

ബെംഗളൂരു • അര്‍ധസെഞ്ചുറികളുമായി സുരേഷ് റെയ്നയും എം.എസ്. ധോണിയും തിളങ്ങിയപ്പോള്‍ മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇംഗ്ലണ്ടിന് 203 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 45 പന്തില്‍ 63 റണ്‍സെടുത്ത സുരേഷ് റെയ്നും 35 പന്തില്‍ 56 റണ്‍സെടുത്ത ധോണിയും പത്ത് പന്തില്‍ 27 റണ്‍സ് നേടിയ യുവരാജുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അഞ്ച് സിക്സറുകളും രണ്ടു ബൗണ്ടറിയും ഉള്‍പ്പെട്ടതാണ് റെയ്നയുടെ ഇന്നിങ്സ്. സ്കോര്‍: ഇന്ത്യ- 202/6 (20). രണ്ടാം ഒാവറില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ റെയ്ന ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്.

എട്ടാം ഒാവറില്‍ 22 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ക്രീസിലെത്തിയ ധോണി ഇന്ത്യയുടെ സ്കോറിങ്ങിന് വേഗത കൂട്ടി. 45 പന്തില്‍ നിന്നും 63 റണ്‍സെടുത്ത റെയ്ന പുറത്താകുമ്ബോള്‍ ഇന്ത്യന്‍ സ്കോര്‍ 13.3 ഒാവറില്‍ 120 റണ്‍സ്. കേവലം പത്തു പന്തില്‍ 27 റണ്‍സ് നേടിയ യുവരാജ് സിങ് ഇന്ത്യയുടെ സ്കോറിങ്ങ് ഉയര്‍ത്തി. ജോര്‍ദന്‍ എറിഞ്ഞ 18-ാം ഒാവറില്‍ യുവരാജ് നേടിയത് മൂന്നു സിക്സും ഒരു ഫോറും. തൊട്ടടുത്ത ഒാവറില്‍ വേഗത കുറഞ്ഞ പന്തിലൂടെ മില്‍സ് യുവരാജിനെ വീഴ്ത്തി. അവസാന ഒാവറില്‍ ധോണി പുറത്തായെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഇരുന്നൂറ് കടത്തി. അവസാന 30 പന്തില്‍ ഇന്ത്യ നേടിയത് 70 റണ്‍സാണ്. കാന്‍പുരില്‍ നടന്ന ആദ്യ മത്സരത്തില്‍ തോറ്റ് പിന്നിലായിരുന്ന ഇന്ത്യ നാഗ്പുരിലെ രണ്ടാം മത്സരത്തില്‍ ജസ്പ്രീത് ബുമ്രയുടെ ഗംഭീര അവസാന ഓവര്‍ പ്രകടനത്തിലൂടെ പരമ്ബര സമനിലയിലാക്കുകയായിരുന്നു. ഈ മല്‍സരം ജയിക്കുന്ന ടീമിന് പരമ്ബര സ്വന്തമാക്കാം.

NO COMMENTS

LEAVE A REPLY