ന്യൂഡല്‍ഹി: ഉത്തർ പ്രദേശിൽ 48 മണിക്കൂറിനിടെ 12 പേരാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചത്.വെള്ളിയാഴ്ച മാത്രം അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം ആറ് പേര് മരിച്ചെന്നാണ് പോലീസ് നല്കുന്ന വിവരം. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും ഡിജിപി ഒ.പി. സിംഗ് പറഞ്ഞു. മരണകാരണം അറിയണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ 20 ജില്ലകള്‍ സംഘര്‍ഷഭരിതമാണ്. പലയിടത്തും സമരക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഫിറോസാബാദ്, ഭദോഹി, ബഹ്റായിച്ച് , അംറോഹ, ഫറൂഖാബാദ്, ഗാസിയാബാദ്, വാരാണസി, മുസാഫര്‍നഗര്‍, സഹരാന്‍പുര്‍, ഹപുര്‍, ഹത്രസ്, ബുലന്ദ്ഷഹര്‍, ഹമിര്‍പുര്‍, മഹോബ ജില്ലകളില്‍ വെള്ളിയാഴ്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അലിഗഡ്, മാവു, അസംഗഡ്, ലക്നോ, കാന്‍പുര്‍, ബെയ്റേലി, ഷാജഹാന്‍പുര്‍, ഗാസിയാബാദ്, ബുലന്ദേശ്വര്‍, സാംഭല്‍, അലാഹബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കിയിരിക്കുകയാണ്.