പെട്രോള്‍ പമ്പുകളില്‍നിന്ന് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

246

ദില്ലി: പെട്രോള്‍ പമ്പുകളില്‍നിന്ന് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദില്ലിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഈ മാസം 13 മുതല്‍ നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണിത്. കാര്‍ഡ് വഴി ഇന്ധനം നിറയ്ക്കുമ്പോള്‍ അധികതുക ആര് വഹിക്കണമെന്നത് സംബന്ധിച്ച് പെട്രോളിയം കമ്പനികളും ബാങ്കുകളും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്. റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് അധിക ബാധ്യത വരില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. അതിനിടെ, കാര്‍ഡ് സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം പെട്രോള്‍ പമ്പ് ഉടമകള്‍ നീട്ടിവച്ചു. രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 1 ശതമാനം ട്രാന്‍സാക്ഷന്‍ ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് ബാങ്ക് ഉടമകള്‍ തത്കാലം പിന്മാറിയതിനെ തുടര്‍ന്നാണിത്. ജനവരി 13 വരെ കാര്‍ഡുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് പമ്പ് ഉടമകള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY