സാക്കിര്‍ നായിക്കിന്‍റെ സന്നദ്ധ സംഘടനക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കും

185

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക് പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന്‍റെ സന്നദ്ധ സംഘടനക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി ആഭ്യന്തര മന്ത്രാലയം സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന് (ഐ.ആര്‍.എഫ്) നോട്ടീസ് നല്‍കി. നോട്ടീസില്‍ ഐ.ആര്‍.എഫിന്‍റെ പ്രതികരണം ലഭിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയച്ചു. സംഘടനക്ക് കീഴിലുള്ള വിദ്യാഭ്യാസ ട്രസ്റ്റുകളുടേയും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ ഇനി മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നടത്താന്‍ സാധിക്കൂ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ വിദേശത്ത് നിന്നും ഒരു ഫണ്ടും സ്വീകരിക്കാനും സാധിക്കില്ല. ധാക്കയിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായവര്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത് സാക്കിര്‍ നായിക്കിന്‍റെ പ്രഭാഷണം ഉള്‍ക്കൊണ്ടായിരുന്നുവെന്നതാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന മുഖ്യ ആരോപണം. ഭീകരസംഘടനയായ ഐ.എസ്സിലേക്ക് യുവാക്കള്‍ ചേക്കേറുന്നതിനുപിന്നില്‍ സാക്കിര്‍ നായിക്ക് നേതൃത്വംനല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY