നാഷണല്‍ ജ്യോഗ്രാഫിക്കിന്‍റെ അതുല്യ ബഹുമതി: ലോകം ചുറ്റുമ്പോള്‍ കാണേണ്ട 24 സ്ഥലങ്ങളിലൊന്ന് കേരളം

249

തിരുവനന്തപുരം: ദിവസത്തിലെ ഓരോ മണിക്കൂറും ചെലവഴിക്കാന്‍ പ്രശസ്തമായ നാഷണല്‍ ജ്യോഗ്രാഫിക് മാസിക കണ്ടുപിടിച്ച ലോകത്തെ 24 സവിശേഷമായ പ്രദേശങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നുമാത്രമല്ല, ദക്ഷിണേഷ്യയില്‍ നിന്നു പോലും കേരളത്തിനുമാത്രമാണ് ഈ ബഹുമതി. ന്യൂയോര്‍ക്ക്, പാരീസ്, ടോക്കിയോ തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പമാണ് കേരളത്തെ നാഷണല്‍ ജ്യോഗ്രാഫിക് തെരഞ്ഞെടുത്തത്.

വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ലോകത്തിലെ സവിശേഷ ഇടങ്ങളെപ്പറ്റി മാസിക പ്രസിദ്ധീകരിച്ച ”എറൗണ്ട് ദ് വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്'(24 മണിക്കൂറിലെ ലോകസഞ്ചാരം)’ എന്ന ട്രാവല്‍ ഫോട്ടോ ഫീച്ചറിലാണ് കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ആലപ്പുഴയില്‍ എരമല്ലൂരിനുസമീപം വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കാക്കതുരുത്ത് എന്ന ദ്വീപാണ് കേരളത്തിന് ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്. വൈകുന്നേരം ആറു മണിക്ക് കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തെക്കുറിച്ച് അവര്‍ വര്‍ണിച്ചിട്ടുണ്ട്.

നോര്‍വേയിലെ പ്രശസ്തമായ അറോറ ബോറിയാലിസില്‍ (ധ്രുവദീപ്തി) തുടങ്ങുന്ന നാറ്റ് ജിയോയുടെ സചിത്ര പര്യടനം ചില പ്രത്യേക സമയങ്ങളില്‍ ചില പ്രത്യേക ഇടങ്ങള്‍ക്കു ലഭിക്കുന്ന അപൂര്‍വചാരുതയെ വിഷയമാക്കിയുള്ളതാണ്. ധ്രുവദീപ്തി കണ്ട് പുലര്‍ച്ചെ കൃത്യം പന്ത്രണ്ടിനു തുടങ്ങുന്ന ക്യാമറാസഞ്ചാരം ഹവായി ദ്വീപില്‍ രാവിലെ അഞ്ചിനും പാരിസില്‍ രാവിലെ ആറിനും മെല്‍ബണില്‍ രാവിലെ ഒന്‍പതിനും നമീബിയയില്‍ ഉച്ചയ്ക്കു പന്ത്രണ്ടിനും ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നു. ഏഷ്യയില്‍നിന്ന് ചൈന, ടെല്‍ അവീവ്, അബുദാബി, ടോക്കിയോ എന്നിവയും പട്ടികയിലുണ്ട്. ആറുമണിയോടെ കാക്കത്തുരുത്തില്‍ അസ്തമയത്തിന്റെ ദീപ്തസൗന്ദര്യമാണ് മാസികയെ ആകര്‍ഷിച്ചത്. അസ്തമയ ദൃശ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ സന്ധ്യാവേളകളെപ്പറ്റിയുള്ള ലഘുവിവരണവുമുണ്ട്. ‘കേരളത്തില്‍ അസ്തമയ സൂര്യന് അകമ്പടിയായി ഒട്ടേറെ ആചാരങ്ങളുമുണ്ട്. സാരി ധരിച്ച സ്ത്രീകള്‍ ചെറുവഞ്ചികളില്‍ വീടണയുന്നു, മീന്‍പിടിത്തക്കാര്‍ സന്ധ്യാവിളക്ക് കൊളുത്തുന്നു, അഴിമുഖങ്ങളില്‍ ചീനവലകള്‍ കെട്ടുന്നു, ശലഭങ്ങളെ ഇരയാക്കുന്ന വാവലുകള്‍ ചക്രവാളങ്ങളിലേക്കു പറന്നകലുന്നു. അഭൗമമാണ് ഈ ചാരുത, ഇരുള്‍ പരക്കുന്നതിനു മുന്‍പുള്ള ചൈതന്യത്തിന്റെ അന്തിമപ്രശോഭ-നാറ്റ് ജിയോയുടെ സന്ധ്യാവിവരണം ഇങ്ങനെ നീളുന്നു.

അകൃത്രിമവും ചിത്രോപമവുമായ പ്രകൃതിസൗന്ദര്യത്തിലൂടെ ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളുടെ പ്രിയ സങ്കേതമായ കൊച്ചുകേരളത്തെപ്പറ്റി പ്രശസ്തമായ നാറ്റ് ജിയോ മാസിക പരാമര്‍ശിക്കുന്നത് വളരെ അഭിമാനം പകരുന്നതാണെന്ന് ടൂറിസം മന്ത്രി ശ്രീ. എ. സി. മൊയ്തീന്‍ പറഞ്ഞു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലെ ഓരോ ടൂറിസ്റ്റ് സങ്കേതത്തെയും ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടര്‍ ഡോ. വേണു വി. ചൂണ്ടിക്കാട്ടി.

പഴയ കൊച്ചി തുറമുഖത്തില്‍നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കാക്കത്തുരുത്തിലേക്ക് ചെറുവള്ളങ്ങളിലൂടെ മാത്രമേ എത്താന്‍ കഴിയൂ. വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ഈ തുരുത്ത് പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. കേരളത്തിലെ ഈ ചെറുദ്വീപ് വിനോദസഞ്ചാരികള്‍ക്കായി ശുപാര്‍ശ ചെയ്യപ്പെട്ടുവെന്നത് ആവേശകരമാണെന്നും കേരളത്തിന്റെ തീരങ്ങളിലേക്കെത്താന്‍ ലോകസഞ്ചാരികള്‍ക്ക് ഇതു പ്രചോദനമാകുമെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി. ജോസ് പറഞ്ഞു.

നിശ്ചിത സമയങ്ങളില്‍ കാണേണ്ടതായി നാറ്റ് ജിയോ തെരഞ്ഞെടുത്ത മറ്റു സ്ഥലങ്ങള്‍ ഇവയാണ്: രാവിലെ 7.00-സാന്‍ഫ്രാന്‍സിസ്‌കോ, 8.00-അബുദാബി, 10.00-ടാന്‍സാനിയ, 11.00-അര്‍ജന്റീന, 1.00-ചാള്‍സ്റ്റണ്‍ (അമേരിക്ക), 2.00-പോര്‍ട്ട്‌ലാന്‍ഡ് (അമേരിക്ക), 3.00-ന്യൂസിലാന്‍ഡ്, 4.00-ക്രൊയേഷ്യ, 5.00-ടോക്കിയോ, 7.00-ക്യൂബ, 8.00-ന്യൂയോര്‍ക്ക്, 9.00-ചൈന, 10.00 ബുഡാപെസ്റ്റ്(ഹംഗറി), 11. 00 മൊണാക്കോ(യൂറോപ്പ്), 12.00-നോര്‍വെ, വെളുപ്പിന് 1.00-വിമാനയാത്ര, 2.00-അറ്റക്കാമ മരുഭൂമി(ചിലി), 3.00-ടെല്‍ അവീവ്(ഇസ്രയേല്‍), 4.00-ഉത്തര അയര്‍ലാന്‍ഡ്.

NO COMMENTS

LEAVE A REPLY