നവകേരളനിർമാണത്തിന് വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാകും – മുഖ്യമന്ത്രി

82
??????????

തിരുവനന്തപുരം : നവകേരളനിർമാണത്തിൽ വിവിധ വിഷയങ്ങളിലെ വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാ കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ അഭിപ്രായ ശേഖരണ പരിപാടിയായ ‘നമ്മൾ നമുക്കായി’യുടെ ഭാഗമായി വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിനശിൽപശാല സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ മുന്നോട്ടുപോക്കിനും നവകേരള നിർമാണത്തിലും ഏറെ ഗുണകരമായ പരിപാടിയാണ് ‘നമ്മൾ നമുക്കായി’. ചെറിയ കാലത്തിനുള്ളിൽ വിവിധ ദുരന്തങ്ങളെ നേരിട്ട സംസ്ഥാനമാണിത്. കേരളത്തിന്റെ പ്രത്യേകത യായ ഐക്യത്തിലൂടെയാണ് നമ്മൾ അവ മറികടന്നത്. നവകേരള നിർമാണ പ്രവർത്തനങ്ങളിൽ ജനപങ്കാളി ത്തത്തോടെ നല്ല ഇടപെടൽ നടത്താനായിട്ടുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധർ കൂടി ഇതുമായി സഹകരിക്കു മ്പോൾ ഈ പദ്ധതികൾ കൂടുതൽ നല്ലനിലയിൽ എത്തിക്കാനാകും. ഇതിനായി എല്ലാ മേഖലകളിലും വിദഗ്ധാഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതാർഹമാണ്.

നിങ്ങൾ നൽകുന്ന നിർദേശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് മെച്ചപ്പെട്ടവ സ്വീകരിക്കും. കാലാവസ്ഥ, ദുരന്ത സാധ്യത തുടങ്ങിയവ കണക്കിലെടുത്താകണം നാടിന്റെ ശരിക്കുള്ള വികസന സങ്കൽപ്പങ്ങൾ രൂപപ്പെടുത്തേണ്ടത്. ഇക്കാര്യത്തിലാണ് വിദഗ്ധരുടെ പങ്കിന് പ്രാധാന്യമുള്ളത്. കേരള പുനർനിർമാണത്തിന്റെ തുടർപ്രക്രിയകളിലും വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏതെല്ലാം മേഖലകളിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്താമെന്നതിൽ വിദഗ്ധാഭിപ്രായവും ശാസ്ത്രീയമായ നിഗമനങ്ങളും പ്രധാനമാണെന്ന് ചടങ്ങിൽ സംസാരിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: വി. വേണു, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ എൽ. കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടൽ, സെൻട്രൽ റെസിഡൻസി ഹോട്ടൽ എന്നിവിടങ്ങളിലായി ബുധനാഴ്ചയും വ്യാഴാഴ്ചയും നടന്ന ആശയസംവാദത്തിൽ 120 ഓളം പേർ പങ്കെടുത്തു. ഭൂവിനിയോഗം, കൃഷി, വാസസ്ഥലം, ഖനനം, ദുരന്തസാധ്യതാ പ്രദേശം, ജലപരിപാലനം, പ്രാദേശിക സമൂഹവും അതിജീവനവും, ഗതാഗതം സാങ്കേതികവിദ്യ, വനപരിപാലനം എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള അധ്യാപകർ, ഗവേഷകർ, വിവിധ വിഷയങ്ങളിലെ പണ്ഡിതർ, സംസ്ഥാനത്തെയും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനം നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ തുടങ്ങിയ ക്ഷണിക്കപ്പെട്ടവരാണ് ശിൽപശാലയിൽ പങ്കെടുത്തത്.

ഒരേസമയം ഒൻപത് വേദികളിലായി നടക്കുന്ന ചർച്ചകളുടെ ക്രോഡീകരിച്ച ആശയങ്ങളാണ് ഓരോ സെഷന്റെയും ചെയർമാൻമാർ വ്യാഴാഴ്ച മാസ്‌കറ്റ് ഹോട്ടലിലെ പൊതുസംവാദവേദിയിൽ അവതരിപ്പിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ദ്വിദിനശിൽപശാലയുടെ ഏകോപനം. ശിൽപശാലയിൽ ഉരുത്തിരിഞ്ഞ സാരാംശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കും.

റീബിൽഡ് കേരള ഇനീഷിയേറ്റീവ് നടത്തുന്ന കേരള പുനർനിർമാണ അഭിപ്രായ ശേഖരണ പരിപാടിയായണ് ‘നമ്മൾ നമുക്കായി’. വിവിധ വിഷയങ്ങളിലെ ആശയങ്ങൾ രേഖപ്പെടുത്തുന്നതിന് pcp.rebuild.kerala.gov.in എന്ന വെബ്പോർട്ടൽ സജ്ജമാണ്. കൂടാതെ തദ്ദേശതലത്തിൽ അഭിപ്രായം ശേഖരിക്കാനുളള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്തുതല വികസനസെമിനാറും സംഘടിപ്പിക്കും.

NO COMMENTS