വായു മലിനീകരണം അതിരൂക്ഷം; സ്കൂളുകൾ അടച്ചു ; ലോക്ക് ഡൗണിന് തീരുമാനം ഇന്ന്

56

ദില്ലി: ദില്ലിയില്‍ വായു മലിനീ കരണം അതി രൂക്ഷം; സ്കൂളുകള്‍ ഒരാഴ്ചത്തേക്ക് ഇന്നുമുതല്‍ അടച്ചിടും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച്‌ തീരുമാനിക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ ആലോചന. ഇന്ന് അക്കാര്യത്തില്‍തീരുമാനം ഉണ്ടായേക്കും. വായു മലിനീകരണം തടയാന്‍ ദില്ലിയില്‍ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കയിരുന്നു.

ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു. വീടിനുള്ളില്‍ പോലും മാസ്ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ അടിയന്തിര യോഗം വിളിച്ചിരുന്നു.

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടല്‍. അടിയന്തര സാഹചര്യമാണ് ദില്ലിയിലെന്നും ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു.

വൈക്കോല്‍ കത്തിക്കുന്നത് മാത്രമല്ല, മലിനീകരണത്തിന് കാരണം. വീടിനുള്ളില്‍ പോലും മാസ്ക് ധരിച്ച്‌ ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നത്.

മലിനീകരണം തടയാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. വായു നിലവാര സൂചിക 200ല്‍ താഴെയെത്തിക്കാന്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകണം. അതിനായി ലോക്ഡൗണ്‍ വരെ ആലോചിക്കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം.

വായു നിലവാര സൂചിക ഇന്നലെ രേഖപ്പെടുത്തിയത് 471 ന് മുകളിൽ.യഥാര്‍ത്ഥത്തില്‍ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തില്‍. അന്തരീക്ഷ മലിനീകരണം ദില്ലിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശം.

മലിനീകരണം തടയാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ഇന്നലെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

NO COMMENTS