വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: മന്ത്രി വി. ശിവൻകുട്ടി

14

വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻനിരയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഴിയോരകച്ചവട മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതരം പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് തെരുവ് കച്ചവടക്കാർ ഉപജീവനം നടത്തുന്നതെന്നും നഗരസഭ നിർദേശങ്ങൾ അനുസരിച്ച് കച്ചവടം നിയമാനുസൃതമായി നടത്തേണ്ടത് ഈ വിഭാഗം തൊഴിലാളികളുടെ നിലനിൽപ്പിന്റെ കൂടി പ്രശ്‌നമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വഴിയോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ തിരുവനന്തപുരം നഗരസഭക്ക് മുന്തിയ സ്ഥാനമാണുള്ളത്. മികച്ച വിജയം കൈവരിച്ച വഴിയോരക്കച്ചവടക്കാരുടെ മക്കൾക്ക് അവാർഡ് നൽകി ആദരിക്കുന്നത് ചരിത്രത്തിൽത്തന്നെ ആദ്യമായാണ്. തിരുവനന്തപുരം നഗരസഭ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. കേന്ദ്രസർക്കാരിന്റെ സുസ്ഥിരവികസന സൂചികകളുടെ ആകെതുകയിൽ രാജ്യത്തെ മൂന്നാം സ്ഥാനത്താണ് തിരുവനന്തപുരം നഗരസഭ എന്നത് ശ്രദ്ധേയമാണ്. ദാര്യദ്ര്യ നിർമ്മാർജനം ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലും തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു.

പരീക്ഷകളിൽ വിജയികളായ വഴിയോര കച്ചവടക്കാരുടെ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു വിതരണം ചെയ്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 14 മുതൽ 21വരെ കനകക്കുന്നിൽ വച്ചാണ് വഴിയോര കച്ചവടക്കാരുടെ മേളയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. വഴിയോര കച്ചവടക്കാരും കുടുംബശ്രീ അയൽകൂട്ടങ്ങളും വിവിധ സംഘടനകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

മേയർ അര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലിം, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസീസ്, വഴിയോരക്കച്ചവട തർക്കപരാതിപരിഹാര കമ്മിറ്റി മെമ്പർ ഡോ. പ്രദീപ്കുമാർ, തെരുവ് കച്ചവട സംഘടന പ്രതിനിധി ഡോ. സോണിയ ജോർജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വഴിയോര കച്ചവട സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

NO COMMENTS