സംസ്ഥാനത്തിൻ്റേത് മികച്ച ധനകാര്യ മാനേജ്മെൻ്റ് ; മുഖ്യമന്ത്രി

17

കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികച്ചതാണെന്നും തടസ്സങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്ന തിൻ്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ41 ശതമാനം വർധിച്ചു.

സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി. എന്നാൽ സുഗമമായ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക്സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം കേന്ദ്ര ഗവൺമെൻ്റിൽ നിന്നുള്ള നികുതി വിഹിതവും അർഹമായ ഗ്രാന്റുകളും ലഭിക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം മാനദണ്ഡങ്ങൾക്കനുസൃതമായി കേന്ദ്ര ഗവൺമെൻ്റ് അനുവദിക്കണം. റവന്യു കമ്മി ഗ്രാന്റി ലും കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകൾ സംയുക്തമായി നടത്തേണ്ട പദ്ധതികൾക്കുമടക്കം തുക അനുവദിക്കുന്നതിൽ അനുകൂലമായ സമീപനമല്ല കേന്ദ്ര സർക്കാരിനുള്ളത് .

83,000 കോടി രൂപയുടെ പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറച്ചു . പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി അതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ കടം വീട്ടുക എന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.കടമെടുക്കാനുള്ള സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുന്നത് വിവിധ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും.

എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്. അതിദാരിദ്ര്യ നിർമാർജനത്തിലൂടെ 2025 നവംബർ ഒന്നോടെ ഒരാളോ ഒരു കുടുംബമോ അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല.

ആഗോള വിശപ്പ് സൂചികയിൽ 2013 ൽ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം 55 ആയിരുന്നെങ്കിൽ ഇന്നത് 111 ആണെന്നുള്ളത് ഈ സാഹചര്യത്തിൽ ചൂണ്ടിക്കാട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.നാടിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷവുമായി ചർച്ച നടത്താൻ മന്ത്രിസഭ തയാറായിരുന്നു.എന്നാൽ പ്രതിപക്ഷം അത് അംഗീകരിച്ചില്ല.

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും കേരളത്തിൻ്റെ മുഴുവൻ ജനസമൂഹവും അതിനായി അണിനിരക്കുമെന്ന സന്ദേശമാണ് നവകേരള സദസ്സ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി ശിവൻകുട്ടി ,എം ബി രാജേഷ്, പി പ്രസാദ് എന്നിവർ സംസാരിച്ചു.വി ശശി എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആര്‍. ബിന്ദു, ആന്റണി രാജു, വീണാ ജോര്‍ജ്, സജി ചെറിയാന്‍, കെ രാജൻ, പി രാജീവ്, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, വി അബ്ദുറഹിമാൻ,കെ. കൃഷ്ണന്‍കുട്ടി, ജി.ആര്‍. അനില്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും സന്നിഹിതരായിരുന്നു

NO COMMENTS

LEAVE A REPLY