ശ്രുതിതരംഗം പദ്ധതി – അപേക്ഷിച്ച എല്ലാർക്കും അനുമതി : മന്ത്രി വീണാ ജോർജ്

15

ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്. ജില്ലാതല ആശുപത്രികളിൽ കൂടി പരിശീലനം നൽകി ഉപകരണങ്ങളുടെ മെയിന്റൻസ് സാധ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. പദ്ധതിയിലുൾപ്പെട്ട മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ടീമിനെ മന്ത്രി യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. മറ്റ് ആശുപത്രികളും സമയബന്ധിതമായി സർജറിയും മെയിന്റനൻസും പ്രോസസ് അപ്ഗ്രഡേഷനും പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട 219 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 117 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയ 79 കുട്ടികളിൽ 33 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. 33 പേരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ അതത് ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 3 പേരുടെ പ്രോസസർ അപ്ഗ്രഡേഷൻ നടത്തി. 76 പേരുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസർ അപ്ഗ്രഡേഷൻ ആരംഭിക്കുന്നതാണ്.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയും എംപാനൽ ചെയ്ത 6 ആശുപത്രികളിലൂടെയും ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാകും.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എസ്.എച്ച്.എ. ഡയറക്ടർ, ജോ. ഡയറക്ടർ, ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY