നിയമം ഭേദഗതി ചെയ്തു ; ഷി ജിന്‍ പിംഗ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി തുടരാം

227

ബെയ്ജിങ് : ഷി ജിന്‍ പിംഗ് ഇനി മുതല്‍ ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി തുടരും. പ്രസിഡന്റിന് കാലപരിധി നിശ്ചയിക്കുന്ന നിയമം ഭേദഗതിചെയ്തു. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി. രണ്ടുതവണയില്‍ കൂടുതല്‍ ഒരാള്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ പാടില്ല എന്ന ഭരണഘടനാ നിബന്ധനയാണ് എടുത്തുമാറ്റിയത്. ഭേദഗതി പാര്‍ലമെന്‍റില്‍ പാസായി. രണ്ടുപേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 2013 ല്‍ പ്രസിഡന്‍റായ ഷി ജിന്‍ പിങ്ങിന്‍റെ ആദ്യ ടേം അവസാനിക്കാനിരിക്കെയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിയമ ഭേദഗതി നടപ്പാകുന്നതോടെ 2023 ന് ശേഷവും ഷി പ്രസിഡന്‍റായി തുടരും.

മാവോ സെ തൂങിനും ഡെങ് സിയാവോ പിങിനും ശേഷം ചൈനീസ് ഭരണഘടനയില്‍ സ്വന്തം പേര് എഴുതി ചേര്‍ക്കപ്പെട്ട നേതാവ് കൂടിയാണ് ഷി ജിന്‍ പിങ്. ഷിയുടെ തത്വങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണ ഘടനയില്‍ എഴുതി ചേര്‍ത്ത് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതുങ്ങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാവോയേപ്പോലെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷി ഒരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കയച്ചത്. ഭരണഘടനാ ഭേദഗതിക്ക് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. നിലവില്‍ ഇക്കാര്യത്തില്‍ തടസമില്ലാതെ ഭേദഗതി സാധ്യമാകുമെന്നാണ് കരുതുന്നത്.

NO COMMENTS